വേണു നാഗവള്ളി

Venu Nagavalli
Date of Birth: 
Saturday, 16 April, 1949
Date of Death: 
Thursday, 9 September, 2010
എഴുതിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 4
സംവിധാനം: 12
കഥ: 11
സംഭാഷണം: 20
തിരക്കഥ: 20

തിരുവനന്തപുരം സ്വദേശി. പ്രശസ്തനാടകകൃത്തും സംവിധായകനും ആകാശവാണി ഉദ്യോഗസ്ഥനുമായിരുന്ന നാഗവള്ളി ആർ എസ് കുറുപ്പിന്റെയും രാജമ്മയുടെയും മകനായി ജനിച്ചു . ആകാശവാണിയില്‍ അനൗണ്‍സറായി ഔദ്യോഗിക ജീവിതം തുടങ്ങി. തുടർന്ന് സിനിമയിലെത്തിയ വേണു നാഗവള്ളി മലയാള സിനിമയിലെ വിഷാദനായകനെന്ന നിലയിൽ സിനിമയിൽ ശ്രദ്ധ നേടി. 

1976ൽ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിനു വേണ്ടി ഒരു പാട്ടു പാടിക്കൊണ്ടാണ് ചലച്ചിത്രവേദിയിലേയ്ക്ക് രംഗപ്രവേശം നടത്തിയത് എങ്കിലും ആ ഗാനം ശ്രദ്ധിക്കപ്പെട്ടില്ല. 1979ൽ കെ ജി ജോർജിന്റെ “ഉൾക്കടൽ” എന്ന ചിത്രത്തിലെ  അദ്ദേഹത്തിന്റെ വിഷാദകാമുക വേഷം  ഏറെ ശ്രദ്ധിക്കപ്പെട്ടു. അവിടെ നിന്നങ്ങോട്ട് നിരവധി  വിഷാദകാമുക റോളുകൾ  അദ്ദേഹം ചെയ്യുകയുണ്ടായി. ചില്ല്, ശാലിനി എന്റെ കൂട്ടുകാരി ഒക്കെ അവയിൽ ചിലത് മാത്രം.

1978ൽ പുറത്തിറങ്ങിയ “ഈ ഗാനം മറക്കുമോ” എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അദ്ദേഹം ആദ്യമായി തിരക്കഥ രചിച്ചത്. പിന്നീട് 1986ൽ ആത്മകഥാംശമുള്ള “സുഖമോ ദേവി” എന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചതു കൂടാതെ ആദ്യമായി സംവിധായകന്റെ മേലങ്കി കൂടി  അണിഞ്ഞു. മരിച്ചുപോയ പ്രിയസുഹൃത്തിന്റെ സ്മരണയ്ക്കു മുൻപിൽ സമർപ്പിച്ച സുഖമോ ദേവിയുടെ രണ്ടാം ഭാഗം ചെയ്യണമെന്നത് അദ്ദേഹത്തിന്റെ പൂർത്തിയാകാത്ത ആഗ്രഹമായിരുന്നു. ലാൽസലാം ഏയ്‌ ഓട്ടോ,കളിപ്പാട്ടം തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന്റെ സംവിധാനമികവിന്റെ ഉദാഹരങ്ങളാണ്.1990 കളുടെ അവസാനത്തോടെ സിനിമ രംഗത്ത് നിന്നു ഏതാണ്ട് പൂർണമായി തന്നെ പിൻ‍വാങ്ങിയ വേണു നാഗവള്ളി അവസാനമായി സംവിധാനം ചെയ്തത് 2009 ൽ ഭാര്യ സ്വന്തം സുഹൃത്ത്‌ എന്ന ചിത്രമായിരുന്നു. വെള്ളിത്തിരയിലെ ദേവദാസ് ആയിരുന്ന വേണുനാഗവള്ളിയുടെ മറ്റൊരു മുഖം മലയാളി കണ്ടത് കിലുക്കം എന്ന സർവ്വകാല ഹിറ്റ് കോമഡിയുടെ തിരക്കഥാകൃത്തിന്റെ രൂപത്തിലാണ്. 

നല്ല ഒരു ശബ്ദത്തിനു ഉടമയായിരുന്ന ഇദ്ദേഹം ഏതാനും ചിത്രങ്ങൾക്കു വേണ്ടി പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും ഒരു സൗണ്ട് ആർട്ടിസ്റ്റ് എന്ന നിലയിലാണ്  കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സ്വാതിതിരുനാൾ എന്ന ചിത്രത്തിലെ അനന്ത് നാഗിന്റേതടക്കം അദ്ദേഹം ചെയ്തിട്ടുള്ള ഡബ്ബിംഗുകൾ ശ്രദ്ധിക്കപ്പെട്ടവയാണ്.

ദീർഘകാലം കരൾസംബന്ധിയായ രോഗത്തിനു ചികിൽസയിലായിരുന്ന വേണു നാഗവള്ളിയുടെ അന്ത്യം 2010 സെപ്റ്റംബർ ഒൻപതിനു തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു.

ഭാര്യ മീര, മകൻ വിവേക്.