വിദ്യാസാഗർ

Vidyasagar
Vidyasagar Music director
Date of Birth: 
Saturday, 2 March, 1963
സംഗീതം നല്കിയ ഗാനങ്ങൾ: 345
ആലപിച്ച ഗാനങ്ങൾ: 4

തൊണ്ണൂറുകളുടെ മധ്യത്തില്‍ ഒരു തരംഗം സൃഷ്ടിച്ചു രംഗപ്രവേശം ചെയ്ത് മലയാള ഭാഷയ്ക്ക് ഇണങ്ങുന്ന ഈണത്തിനോപ്പം നവീനമായ വാദ്യവിന്യാസം ഒരുക്കി മലയാളിയ്ക്ക് വളരെ പ്രിയങ്കരനായി മാറിയ ഇതരഭാഷാ സംഗീത സംവിധായകന്‍ ആണ് മലയാളിയെ സംബന്ധിച്ച് വിദ്യാസാഗര്‍. മലയാളത്തിന് പുറകെ തമിഴിലും മാതൃഭാഷയായ തെലുങ്കിലും ഒരുപാട് മികച്ച ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് വിദ്യാസാഗര്‍.

ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ കിഴക്കേ ഗോദാവരിയിലെ അമലാപുരത്ത് ജനനം. പിതാവ് സംഗീതജ്ഞനായിരുന്ന രാമചന്ദ്ര റാവു. അമ്മ സൂര്യകാന്തം. ഒരു സഹോദരി വിജയശ്രീ. അച്ഛൻ രാമചന്ദർ  ദക്ഷിണേന്ത്യയിലെ മിക്ക സംഗീത സംവിധായകരുടേ കൂടെ ജോലി ചെയ്തിട്ടുണ്ട്. വിദ്യാസാഗറിന്റെ അച്ഛൻ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ വലിയ ആരാധകനായിരുന്നു. അതുകൊണ്ടാണ് തന്റെ മകനു വിദ്യാസാഗർ എന്ന പേരിട്ടത്.  വിദ്യാസാഗർ ജനിച്ച് ഒരു വർഷമായപ്പോൾ കുടുംബം ചെന്നൈയിലേക്ക് കുടിയേറി. വിദ്യാസാഗറിന്റെ പഠനവും വളർച്ചയും ചെന്നെയിലായിരുന്നു. ചെന്നെ ടി നഗർ വെങ്കിട്ട സുബ്ബുറാവു എച്ച് എസ് ഇന്ത്യൻ കോളേജിൽ നിന്ന് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ വിദ്യാസാഗർ ബിരുദം നേടി.

വിദ്യാസാഗറിന്റെ അപ്പൂപ്പൻ വരാഹസിംഹ മൂർത്തി കർണ്ണാടക സംഗീത ലോകത്ത് പ്രശസ്തനായിരുന്നു. വിജയനഗർ സാമ്രാജ്യത്തിന്റെ ആസ്ഥാന ഗായകനായിരുന്നു അദ്ദേഹം. വിദ്യാസാഗറിന്റെ ബാല്യം സംഗീതമയമായിരുന്നു. ചെറുപ്പത്തില്‍ തന്നെ കര്‍ണാടക സംഗീത പാഠങ്ങള്‍ അഭ്യസിച്ചിരുന്നു. സ്ക്കൂൾ വിട്ടു വന്നാൽ അച്ഛന്റെ സ്റ്റുഡിയോയിലേക്ക്. അവിടെ ഗിറ്റാർ, പിയാനോ, സന്തുർ, കീ ബോർഡ്, വൈബ്രഫോൺ എന്നിവയിൽ കളിച്ചും പഠിച്ചും സംഗീതത്തിലേക്ക് എത്തി. പിന്നീട് മുഴുവൻ സംഗീതത്തിലേക്ക് മുഴുകി. എ ആര്‍ റഹ്മാന്‍റെയും ഇളയരാജയുടേയും ഗുരുവായ ധൻ രാജ് മാസ്റ്ററുടേ കീഴിൽ വെസ്റ്റേൺ സംഗീതം അഭ്യസിച്ചു.

10 വയസ്സ് ആകുമ്പോള്‍ തന്നെ ചലച്ചിത്രഗാന റെകോര്‍ഡിംഗിന് വൈബ്രഫോണ്‍ വായിച്ചു തുടങ്ങിയിരുന്നു വിദ്യാസാഗര്‍. വൈബ്രഫോണ്‍ വാദകനായി മലയാളത്തിലെ സീനിയര്‍ സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്റരുടെ ടീമില്‍ എത്തുന്നതോടെ ആണ് അദ്ദേഹം മലയാളവുമായി ആദ്യമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് സ്വതന്ത്ര സംഗീത സംവിധായകന്‍ ആകുന്ന വരെ ഒന്നര പതിറ്റാണ്ടോളം മലയാളത്തിലെ മിക്ക സംഗീത സംവിധായകര്‍ക്ക് വേണ്ടിയും വൈബ്രഫോണ്‍, സന്തൂര്‍ വാദകനായും ഓര്‍ക്കസ്ട്ര അറേഞ്ചര്‍ ആയും കണ്ടക്ടര്‍ ആയും ഒക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1989ൽ ‘പൂമാനം’ എന്ന തമിഴ് ചിത്രത്തിനു  സംഗീതം ചെയ്തുകൊണ്ടാണ് വിദ്യാസാഗര്‍ സ്വതന്ത്ര സംഗീത സംവിധായകന്‍ ആകുന്നത്. ‘എൻ അൻപേ..’ എന്നു തുടങ്ങുന്ന ഗാനമായിരുന്നു ആദ്യ സിനിമാ ഗാനം. അതേ വര്ഷം തന്നെ 'ധര്‍മ്മ തേജ' എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറിയ വിദ്യാസാഗര്‍ തൊണ്ണൂറുകളുടെ പകുതി വരെ അവിടെയാണ് കൂടുതല്‍ ഗാനങ്ങള്‍ ഒരുക്കിയിരുന്നത്. ഇതേ സമയം തമിഴില്‍ ശ്രദ്ധേയമായ പ്രോജക്ടുകള്‍ അധികം ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷെ 1995ല്‍ കര്‍ണ്ണ എന്ന ചിത്രത്തിലൂടെ തമിഴില്‍ ശക്തമായ തിരിച്ചുവരവ് നടത്തി വിദ്യാസാഗര്‍. തുടര്‍ന്ന് കൈനിറയെ ചിത്രങ്ങളും ലഭിച്ചു. എന്നാല്‍ അതിലും വലിയ സൗഭാഗ്യങ്ങള്‍ ആണ് അദ്ദേഹത്തെ കാത്ത് മലയാളത്തില്‍ ഉണ്ടായിരുന്നത്.

1996ല്‍ കമല്‍ സംവിധാനം ചെയ്ത ' അഴകിയ രാവണന്‍ ' എന്ന ചിത്രത്തിലൂടെ ആണ് വിദ്യാസാഗര്‍ മലയാളത്തില്‍ എത്തിയത്. നവ്യാനുഭൂതി പകര്‍ന്ന ആദ്യ സിനിമയിലെ ഗാനങ്ങള്‍ തന്നെ സൂപ്പര്‍ ഹിറ്റുകള്‍. ഇതിന് സംസ്ഥാന പുരസ്കാരം നല്‍കിയാണ്‌ മലയാളമണ്ണ് അദ്ദേഹത്തെ സ്വീകരിച്ചത്. തുടര്‍ന്ന് ഒന്നിനുപുറകെ ഒന്നായി ഇറങ്ങിയ ഗാനങ്ങള്‍ എല്ലാം തന്നെ ഹിറ്റ്‌ ചാര്‍ട്ടുകളുടെ മുനിരയില്‍ തന്നെ സ്ഥാനം പിടിച്ചു. ഇതരഭാഷാഗാനങ്ങളില്‍ നവീനമായ ശബ്ദവിന്യാസം കേട്ട് കോരിത്തരിച്ച മലയാളികള്‍ പക്ഷെ അവ മലയാളിത്തം ഉള്ള ഈണങ്ങളില്‍ സന്നിവേശിപ്പിക്കാന്‍ കഴിയുമോ എന്ന ആശങ്കയില്‍ ആയിരുന്നു. ആ സംശയം ആണ് വിദ്യാസാഗര്‍ തീര്‍ത്തത്. അദ്ദേഹത്തിന്‍റെ ഈണത്തിലെ മലയാളിത്തം ഏത് മലയാളി സംഗീത സംവിധായകനോടും കിടപിടിയ്ക്കുന്നത് ആയിരുന്നു. പാശ്ചാത്യ - പൗരസ്ത്യ വാദ്യോപകരണങ്ങളുടെ മനോഹരമായ കൂടിച്ചേരലും ഗാനമിശ്രണത്തിന്റെ പൂര്‍ണതയില്‍ അണുവിട വിട്ടുവീഴ്ച ഇല്ലാത്ത മനസ്സും കൂടി ആയപ്പോള്‍ മികച്ച ഗുണമേന്മയില്‍ ആണ് ട്രാക്കുകള്‍ പുറത്ത് വന്നത്.

വിദ്യാസാഗറിന്റെ മലയാള സംഗീത ജീവിതത്തെ പറ്റി പറയുമ്പോള്‍ ഗാനരചയിതാവ് ഗിരീഷ്‌ പുത്തഞ്ചേരി, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരുടെ കൂടെയുള്ള കൂട്ടുകെട്ട് കൂടി പരാമര്ശിക്കാതിരിക്കാനാവില്ല. മലയാളത്തില്‍ ഗായിക സുജാതയുടെ കരിയര്‍ ഉയരങ്ങളില്‍ എത്തിയതില്‍ വിദ്യാസാഗറിനാണ് ഏറ്റവും വലിയ പങ്ക്. ഒരു പതിറ്റാണ്ടിനു മേല്‍ ഒരു വനവാസം കണക്കെ മലയാള സംഗീതം അവഗണിച്ച ഭാവഗായകന്‍ പി ജയചന്ദ്രന്റെ ശക്തമായ രണ്ടാം വരവിനും വിദ്യാസാഗര്‍ നിമിത്തമായി. യേശുദാസിനും ചിത്രയ്ക്കും അദ്ദേഹം മികച്ച ഗാനങ്ങള്‍ നല്‍കി. പ്രണയവര്‍ണ്ണങ്ങളിലെ ഗാനങ്ങള്‍ക്ക് 1998ലും ദേവദൂതനിലെ ഗാനങ്ങള്‍ക്ക് 2000ലും കേരള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു.

കര്‍ണ്ണയ്ക്ക് ശേഷം തമിഴില്‍ സജീവമായിരുന്നു എങ്കിലും 2001ഓടെയാണ് ശരിയ്ക്കും ഒരു താളം കണ്ടെത്തിയത്. പിന്നീട് തുടരെ ഹിറ്റുകള്‍ ആണ് തമിഴില്‍ സൃഷിട്ച്ചത്. 2001ലും 2007ലും തമിഴനാട് സംസ്ഥാന പുരസ്ക്കാരം നേടി.

തെലുങ്കില്‍ മനോഹരഗാനങ്ങള്‍ ഒരുക്കി നല്‍കിയ വിദ്യാസാഗറെ തേടി 2004ല്‍ സ്വരാഭിഷേകം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ദേശീയ പുരസ്ക്കാരം ആണ് എത്തിയത്.

തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി അടക്കം നിരവധി ഭാഷകളിൽ സംഗീതം ചെയ്ത വിദ്യാസാഗര്‍ മലയാളിയായ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ‘ബിയോണ്ട് ദി സോൾ’ എന്ന ഇംഗ്ലീഷ് ചിത്രത്തിനും സംഗീതം നൽകി മൂന്നു പതിറ്റാണ്ടാണ്ടിന് മുകളിലായി സംഗീതരംഗത്ത് നിറഞ്ഞു നില്‍ക്കുന്നു.

ഭാര്യ സൂര്യകാന്തം (വിദ്യാസാഗറിന്റെ മാതാവിന്റെ പേരു തന്നെയാണ് ഭാര്യയുടെ പേരും) മക്കൾ:പല്ലവി, ശ്രീദേവി, വിനീത, ഹർഷവർദ്ധൻ.