ഉണ്ണി മേനോൻ

Unni Menon
Unnimenon
Date of Birth: 
ചൊവ്വ, 2 December, 1958
സംഗീതം നല്കിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 210

തൊഴുതു മടങ്ങും സന്ധ്യയും ഏതോ വീഥിയില്‍ മറയുന്നു എന്ന പാട്ടു പാടി മലയാളിയുടെ മനസ്സില്‍ കുടിയേറിയ ഉണ്ണി മേനോൻ. മറ്റുള്ളവരിൽ നിന്നും വേറിട്ട ശബ്ദം ആണു ഉണ്ണിമേനോന്റേത്. ആദ്യം മറ്റു ഭാഷക്കാര്‍ ആ ശബ്ദം കൊണ്ടാടിയപ്പോള്‍ പതുക്കെ പതുക്കെ മലയാളത്തിന്റെ കണ്ണും കാതും തുറന്നു. അവസരങ്ങളെ ഓടിച്ചിട്ടു പിടിക്കാനുള്ള മനസ്സും വളര്‍ത്തിയെടുക്കാനുള്ള സൗഹൃദങ്ങളുമില്ലാഞ്ഞിട്ടും ഉണ്ണി മേനോന്റെ പാട്ടുകള്‍ക്ക് കേള്‍വിക്കാരുണ്ടായി. ശുദ്ധവും സൗമ്യവുമായ സംഗീതം ഭാഷയുടേയും ദേശത്തിന്റെയും അതിര്‍ വരമ്പുകള്‍ ഭേദിച്ച് മുഴങ്ങി.

ഗുരുവായൂരിലെ നമ്പലാട്ട് തറവാട്ടില്‍ ആണു ഉണ്ണി മേനോന്‍ ജനിച്ചത്.അച്ഛന്‍ പോലീസില്‍ നിന്നും ഡി വൈ എസ് പി ആയി റിട്ടയര്‍ ചെയ്ത പി കെ നാരായണ മേനോന്‍. അമ്മ മാലതി. നാലാം ക്ലാസ്സ് വരെ ഗുരുവായൂരില്‍ ആയിരുന്നു വിദ്യാഭ്യാസം. സ്ഥലം മാറി ഉള്ള ജോലി ആയതിനാല്‍ മക്കളുടെ വിദ്യാഭ്യാസം മുടങ്ങരുത് എന്നു കരുതി പാലക്കാട് ഒരു വാടക വീടെടുത്ത് താമസമാക്കി ആ കുടുംബം. പാലക്കാട് മിഷന്‍ സ്കൂളില്‍ പ്രൈമറി വിദ്യാഭ്യാസം. സ്കൂള്‍, കോളേജ് പഠന കാലത്തും സംഗീതമാണു തന്റെ വഴി എന്നു ഉണ്ണി മേനോനു തിരിച്ചറിവ് ഉണ്ടായിരുന്നില്ല. ഡിഗ്രീക്ക് ശേഷം മദ്രാസില്‍ ഹെവി വെഹിക്കിള്‍സ് എന്ന കമ്പനിയില്‍ ജോലിക്കു ചേര്‍ന്നു. ജോലിയില്‍ ബോറടിച്ചിട്ട് അതില്‍ നിന്നും രക്ഷ നേടാന്‍ റെക്കോഡിംഗ് സ്റ്റുഡിയോകളില്‍ പോയി തുടങ്ങി.അവിടെ വെച്ചു സംഗീത സംവിധായകന്‍ ചിദംബര നാഥിനെ പരിചയപ്പെട്ടു. അതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. 1981ല്‍ അമുദും തേനും എന്ന തമിഴ് പടത്തിനു വേണ്ടി ചിദംബര നാഥിന്റെ ഒരു പാട്ട് പാടി സിനിമാ ലോകത്ത് തുടക്കം.

മലയാളത്തില്‍ ശ്യാമിന്റെ സംഗീത സംവിധാനത്തില്‍ കടത്ത് എന്ന സിനിമയിലെ മൂന്നു പാട്ടുകള്‍. സത്യത്തില്‍ യേശുദാസിനു വേണ്ടി ട്രാക്ക് പാടാന്‍ പോയതാണു. ഓളങ്ങള്‍ താളം തല്ലുമ്പോള്‍, പുന്നാര പൂന്തിങ്കളേ, വെണ്ണിലാച്ചോലയില്‍ എന്നീ പാട്ടുകള്‍. ട്രാക്ക് പാടിയ സ്വരം മാറ്റണ്ടാ എന്നു തീരുമാനിക്കുകയായിരുന്നു. അതേ സമയത്തു തന്നെ ശ്രീകുംാരന്‍ തമ്പിയുടെ മുന്നേറ്റം എന്ന സിനിമയില്‍ വള കിലുക്കം ഒരു വള കിലുക്കം എന്ന പാട്ടും പാടി. ട്രാക്കെടുത്ത് കഴിഞ്ഞപ്പോല്‍ ശ്രീ കുമാരന്‍ തമ്പി ശബ്ദം നന്നായിട്ടുണ്ട് എന്നു പറഞ്ഞു .ടൈറ്റിലില്‍ പിന്നണി ഗായകന്‍ ഉണ്ണി മേനോന്‍ എന്ന്  എഴുതി കാണിച്ചത് മുന്നേറ്റം എന്ന സിനിമയില്‍ ആണു.

അതിനു ശേഷവും ദാസേട്ടനു വേണ്ടി ധാരാളം പാട്ടുകള്‍ ട്രാക്ക് പാടി. അതില്‍ പല പാട്ടുകളും സിനിമയില്‍ ഉണ്ണി മേനോന്റെ പേരിലും ശബ്ദത്തിലും വന്നു. എന്നാല്‍ ഈ നാട് എന്ന ചിത്രത്തിലെ " മാനത്തെ ഹൂറി പോലെ പെരുന്നാള്‍ പിറ പോലെ " എന്ന പാട്ട് ഉണ്ണി മേനോന്‍ പാടിയതാണു. അതു ഇപ്പോഴും യേശുദാസിന്റെ പേരിലാണു ആ‍കാശവാണിയില്‍ പറയുന്നത് എന്നൊരു സങ്കടം ഉണ്ട്. അതു പോലെ തന്നെ അക്ഷരങ്ങള്‍ എന്ന സിനിമയിലെ തൊഴുതു മടങ്ങും സന്ധ്യയുമേതോ വീഥിയില്‍ മറയുന്നു എന്ന പാട്ടും.

ഗാന രംഗത്ത് പിന്നീട് ഒരു ഇടവേള വന്നു. 1991 ല്‍ എ ആര്‍ റഹ്മാന്‍ ആണു വീണ്ടും അവസരം കൊടുത്തത്. റോജയിലെ പാട്ട്  "പുതു വെള്ളൈ മഴൈ " എന്ന പാട്ട് സൂപ്പര്‍ ഹിറ്റ് ആയി. എ ആര്‍ റ്ഹ്മാന്റെ മിന്‍സാര കനവ് എന്ന ചിതര്‍ത്തിലെ പാട്ടിനു തമിഴ് നാട് സര്‍ക്കാരിന്റെ അവാര്‍ഡ് കിട്ടി. ഭാരതിരാജയുടെ വര്‍ഷമെല്ലാം വസന്തം എന്ന ചിത്രത്തിലെ എങ്കെ എന്റെ വെണ്ണിലാ എന്ന പാട്ടിനും തമിഴ്നാട് സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. 2003ല്‍ ശരത്തിന്റെ സ്ഥിതി എന്ന ചിത്രത്തില്‍ " ഒരു ചെമ്പനിനീര്‍ പൂവിറുത്ത് ഞാന്‍ ഓമലേ എന്ന പാട്ട് ഉണ്ണി  മേനോന്‍ തന്നെ സംഗീതം ചെയ്ത് പാടി അഭിനയിച്ചതാണു. വെറുതേ ഒരു ഭാര്യ എന്ന പടത്തിലെ ഓം കാരം ശംഖില്‍ ചെരുമ്പോള്‍ എന്ന പാട്ട് ഉണ്ണിമേനോന്‍ പാടിയതാണു.

ഭാര്യ : സുശീല

മക്കള്‍ : അങ്കുര്‍, ആകാശ്