റാണി ചന്ദ്ര

Rani Chandra
Rani Chandra
Date of Death: 
ചൊവ്വ, 12 October, 1976

മലയാള സിനിമാ പ്രേക്ഷകമനസുകളിലെ മായാത്ത ഓര്‍മകളില്‍ കളങ്കമേശാത്ത ഒരു അന്യാദൃശ പുഞ്ചിരിയുടെ പ്രസാദാത്മകതയായിരുന്നു റാണിചന്ദ്ര. 

"മിസ് കൊച്ചി'യായി പിന്നീട് മലയാള സിനിമയില്‍ നായികയും ഉപനായികയുമായി നിറഞ്ഞുനിന്ന മുഖം. രാജീവ്നാഥിന്‍റെ "തണല്‍' എന്ന ഒറ്റച്ചിത്രം മതി റാണിയെ മലയാള സിനിമ എന്നും ഹൃദയത്തില്‍ സൂക്ഷിയ്ക്കാന്‍.

കെ ജി ജോര്‍ജ്ജിന്‍റെ സ്വപ്നാടനം റാണി ചന്ദ്രക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു.

1976 ഒക്ടോബര്‍ 12 ആം തിയതി  മുംബൈയില്‍ നിന്നു മദ്രാസിനു പറന്നുയര്‍ന്ന വിമാനം കടലില്‍ ചാരമായി കത്തിയമര്‍ന്നപ്പോള്‍ ഒപ്പം ഇല്ലാതായത് റാണിയുടെ അടങ്ങാത്ത കിനാവുകളാണ്.

ഞടുക്കുന്ന ഒരു താരദുരന്തത്തിന്‍റെ രക്തസാക്ഷിയായി തീര്‍ന്ന കലാകാരിയാണ് റാണിചന്ദ്ര. മറ്റുള്ളവര്‍ക്കു വെളിച്ചം പകരാന്‍ എരിഞ്ഞു തീരുന്ന മെഴുകുതിരി പോലെ/ കുടുംബത്തിന്‍റെ നിലനില്‍പ്പിനും രക്ഷയ്ക്കുമായി എരിഞ്ഞുതീര്‍ന്ന റാണിയുടെ ജീവിതം വീട്ടിലെ മിക്ക അംഗങ്ങളോടുമൊപ്പം ആകാശത്തില്‍ എരിഞ്ഞടങ്ങുകയായിരുന്നു. മൂന്നു സഹോദരികളും അമ്മയും വിമാനത്തോടൊപ്പം അഗ്നിക്കിരയാകുകയാണുണ്ടായത്.

ചന്ദ്രന്‍റേയും കാന്തിമതിയുടേയും മകളായി 1949 ല്‍ ഫോര്‍ട്ടു കൊച്ചിയിലായിരുന്നു റാണിചന്ദ്ര ജനിച്ചത്. നാലു സഹോദരികളും ഒരു സഹോദരനും അച്ഛനും അമ്മയും അടങ്ങുന്നതായിരുന്നു.

ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ചു. വിദ്യാഭ്യാസകാലത്തു തന്നെ ഒരു നല്ല നര്‍ത്തകിയായി റാണിഅറിയപ്പെട്ടു. പഠിപ്പിലും മിടുക്കിയായിരുന്നു റാണി. ഭാരിച്ച കുടുംബത്തിലെ ക്ലേശകരമായ ജീവിതത്തിനിടയിലും റാണി പ്രസന്നവതിയായിരുന്നു.

പ്രതിദ്ധ്വനി എന്ന ചിത്രത്തിലാണ് റാണി ആദ്യമായി വേഷമിടുന്നത്. ഈ ചിത്രത്തില്‍ അഭിനയിച്ചതോടെ റാണി നായികാ പദവിയിലേക്കുയര്‍ന്നു. ചുരുങ്ങിയ അഭിനയ ജീവിതത്തിനുള്ളില്‍ 25 ചിത്രങ്ങളില്‍ വേഷമിട്ടു.

സെന്‍റ് തെരേസാസ് കോളജില്‍ പഠിക്കുമ്പോള്‍ത്തന്നെ സ്വന്തമായി നൃത്ത സംഘം ഉണ്ടായിരുന്നു. ഉത്സവം എന്ന ചിത്രത്തില്‍ റാണി മി കച്ച അഭിനയം കാഴ്ചവെച്ചു. ഡോ. ബാലകൃഷ്ണന്‍റെ സിന്ദൂരമാണ് റാണിയുടെ മറ്റൊരു മികച്ച ചിത്രം.

ദേവി/കന്യാകുമാരി/ആലിംഗനം/ മധുരം തിരുമധുരം/ അയല്‍ക്കാരി/ അനുരാഗം/ നെല്ല് / നാത്തൂന്‍/ സ്വപ്നാടനം/ തണല്‍/ ലഹരി/ ഓടക്കുഴല്‍/ ചെമ്പരത്തി തുടങ്ങി ഒട്ടേറെ  ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

നര്‍ത്തകിയായ റാണിചന്ദ്ര അനുജത്തിമാരേയും മറ്റു നര്‍ത്തകികളേയും അണിനിരത്തി നൃത്ത പരിപാടികൾ നടത്തിയിരുന്നു. ഇവർ ഗൾഫിൽ നൃത്തപരിപാടികള്‍ അവതരിപ്പിച്ച് മടങ്ങുമ്പോഴാണ് ദുരന്തത്തില്‍ പെട്ടത്. അന്ന് ഈ ദുരന്തത്തിൽ റാണിയോടൊപ്പം ഇവരുടെ അമ്മയും മൂന്ന് സഹോദരിമാരും കൊല്ലപ്പെട്ടു.

അതിശക്തമായ അഭിനയത്തിലൂടെ അനശ്വരകഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളത്തിന്‍റെ അനുഗ്രഹീത നടിയായി വളര്‍ന്നുകൊണ്ടിരിക്കെയാണ് ആ കലാകാരിയെയാണ് അന്ന് നമുക്ക് നഷ്ടപ്പെട്ടത്.