ജോർജ്ജ് കിത്തു

George Kithu

കൊച്ചി സ്വദേശി. 1973ൽ അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കാൻ പ്രവേശനം നേടിയ ജോർജ്ജ് കിത്തു ഒന്നാം റാങ്കോടെയാണ് കോഴ്സ് പൂർത്തിയാക്കുന്നത്. മികച്ച ഡിപ്‌ളോമ ചിത്രത്തിനുള്ള അവാർഡ് (ദി കേജ്), മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് (യുവർ ഗോഡ് ഈസ് മൈ ഗോഡ് ) തുടങ്ങിയ അവാർഡുകൾ കിത്തു തന്നെ നേടിയിരുന്നു. മികച്ച വിദ്യാർത്ഥിക്കുള്ള എൻഡോവ്മെന്റും നേടിയാണ് ഇൻസ്റ്റിറ്റ്യൂട്ട് വിടുന്നത്. സംവിധായകൻ അജയൻ, നടൻ രവീന്ദ്രൻ, മണിയൻ പിള്ള രാജു, ചെന്നെയിലെ ശിവാജി റാവു എന്ന രജനീകാന്ത് ഒക്കെ ഇന്റ്സ്റ്റിറ്റ്യൂട്ടിൽ കിത്തുവിന്റെ സതീർത്ഥ്യരായിരുന്നു.

അടയാറിൽ നിന്ന് മികച്ച രീതിയിൽ പുറത്തിറങ്ങിയ ശേഷം സംവിധായകൻ ഭരതന്റെ അസോസിയേറ്റ് സംവിധായകനായി മലയാള സിനിമാരംഗത്ത് പ്രവേശിച്ചു . ആരവം, തകര, ചാമരം, ലോറി, മർമ്മരം, ഓർമ്മക്കായി, സന്ധ്യ മയങ്ങും നേരം, ഈണം, കാറ്റത്തെ കിളിക്കൂട്, മാളൂട്ടി, താഴ്‌വാരം, അമരം, കേളി തുടങ്ങിയ സിനിമകളിൽ ഭരതന്റെ അസോസിയേറ്റായി പ്രവർത്തിച്ചു. പ്രതാപ് പോത്തന്റെ ഋതുഭേദം, ഡെയ്സി,  കെ എസ് സേതുമാധവന്റെ ആരോരുമറിയാതെ , ഭരത് ഗോപിയുടെ ഉത്സവപ്പിറ്റേന്ന് എന്ന് തുടങ്ങിയ സിനിമകളിലും കിത്തു സഹകരിച്ചു.

കിരീടം ഉണ്ണി നിർമ്മിച്ച "ആധാരമാണ്" ജോർജ്ജ് കിത്തു ആദ്യമായി സ്വതന്ത്ര സംവിധായകനായി രംഗത്തെത്തുന്ന സിനിമ. 1992ൽ ലോഹിതദാസിന്റെ തിരക്കഥയിൽ നടൻ മുരളി ആദ്യമായി മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരത്തിനർഹനായി. മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ജോർജ്ജ് കിത്തുവും കരസ്ഥമാക്കി.

ജോൺ പോളിന്റെ സവിധം,സമാഗമം, ബി ജയചന്ദ്രൻ തിരക്കഥയെഴുതിയ ഇന്ദ്രിയം, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ശ്രീരാഗം തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തു. നീണ്ട ഇടവേളക്കു ശേഷം എഴുത്തുകാരനായ സുഭാഷ് ചന്ദ്രന്റെ ഗുപ്തം എന്ന തിരക്കഥ ആകസ്മികം എന്ന പേരിൽ ചലച്ചിത്രമാക്കി.

ഫേസ്ബുക്ക് പ്രൊഫൈൽ :- https://www.facebook.com/george.kithu

അവലംബം : മാതൃഭൂമി ആർട്ടിക്കിൾ