എം കെ അർജ്ജുനൻ

MK Arjunan
Date of Birth: 
Sunday, 1 March, 1936
Date of Death: 
തിങ്കൾ, 6 April, 2020
സംഗീതം നല്കിയ ഗാനങ്ങൾ: 682

മലയാള സിനിമാ സംഗീത ലോകത്തിന് അനശ്വരങ്ങളായ നിരവധി ഗാനങ്ങള്‍സമ്മാനിച്ച സംഗീത സംവിധായകനാണ് എം.കെ.അര്‍ജ്ജുനന്‍. കൊച്ചുകുഞ്ഞിന്റെയും പാര്‍വതിയുടെയും മകനായി 1936ല്‍ ജനനം. വീട്ടിലെ ദാരിദ്യം മൂലം അദ്ദേഹത്തെയും സഹോദരന്‍പ്രഭാകരനെയും അമ്മ പളനിയിലെ ജീവകാരുണ്യാനന്ദാശ്രമത്തിലേക്കയച്ചു. ആശ്രമത്തിലെ മറ്റു കുട്ടികള്‍ക്കൊപ്പം ഭജന്‍പാടാന്‍കൂടിയ അര്‍ജ്ജുനന്റെ സംഗീത വാസന തിരിച്ചറിഞ്ഞ ആശ്രമ തലവൽ അർജ്ജുനന്  കുമരയ്യാ പിള്ളയുടെ കീഴില്‍ സംഗീതം പഠിക്കാൻ അവസരമൊരുക്കി കൊടുത്തു. 

1958-ലാണ് അർജുനൻ ആദ്യമായി ഒരു നാടക ഗാനത്തിന് ഈണമിടുന്നത്.  കൊച്ചിയിലെ അമേച്വർ നാടകസമിതി അവതരിപ്പിച്ച ‘പള്ളിക്കുറ്റം’ എന്ന നാടകത്തിലായിരുന്നു തുടക്കം. പിന്നീട് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഒട്ടുമിക്ക അമേച്വർ ട്രൂപ്പുകൾക്കും അദ്ദേഹം തന്നെ സംഗീതമൊരുക്കി. സിനിമയിലെത്തിയിട്ടും ആ രീതിക്ക് ഏറെക്കാലം മാറ്റമുണ്ടായില്ല. കാളിദാസ കലാകേന്ദ്രത്തിനുവേണ്ടി ഒരു ഹാർമോണിസ്റ്റിനെ തേടുകയായിരുന്ന ദേവരാജൻ മാസ്റ്ററിനു നടൻ മണവാളൻ ജോസഫാണ് അർജ്ജുനൻ മാസ്റ്ററെ പരിചയപ്പെടുത്തിക്കൊടുത്തത്. ഡോക്ടർ എന്ന വിഖ്യാതനാടകത്തിനാണ് ദേവരാജൻമാഷിനൊപ്പം ആദ്യമായി ഹാർമോണിയം വായിച്ചത്. പിന്നീട് പത്തുവർഷം കാളിദാസയ്ക്കൊപ്പമുണ്ടായിരുന്നു. ദേവരാജൻ മാഷാണ് അദ്ദേഹത്തെ കെ.പി.എ.സി.യിൽ എത്തിച്ചത്.  ഇരുപതോളം നാടകങ്ങളിൽ കെ.പി.എ.സി.ക്കുവേണ്ടി പ്രവർത്തിച്ചു. ആദ്യം ഹാർമോണിസ്റ്റായി തുടങ്ങി, പിന്നീട് കെ.പി.എ.സി.യുടെ ഒട്ടേറെ നാടകങ്ങളിലെ പാട്ടുകൾക്ക് അദ്ദേഹം ഈണമിട്ടു.  വൈക്കം മാളവിക, ആലപ്പി തിയ്യറ്റേഴ്‌സ്, തിരുവനന്തപുരം സൗപർണിക, സൂര്യസോമ,  ചങ്ങനാശ്ശേരി ഗീഥാ, മാനിഷാദ, സാംസ്കാരിക തുടങ്ങി കേരളത്തിലെ പ്രമുഖ നാടകസമിതികളുടെ നാടകങ്ങളിലെ പാട്ടുകൾക്കെല്ലാം  അർജുനൻ മാസ്റ്റര്‍ സംഗീതം പകർന്നു. വയലാർ, ഒ.എൻ.വി, യൂസഫലി കേച്ചേരി, ഏഴാച്ചേരി രാമചന്ദ്രൻ, എ.പി.ഗോപാലൻ, ഷാഹുൽ ഹമീദ്, ഏറ്റുമാനൂർ സോമദാസൻ, നെൽസൺ ഫെർണാണ്ടസ്, പി.ജെ.ആന്റണി, സി.പി.ആന്റണി തുടങ്ങി മലയാള നാടകലോകത്തിനുവേണ്ടി പാട്ടെഴുതിയ ഒട്ടുമിക്കവരുടെയും വരികൾക്ക് അർജുനൻ മാസ്റ്റര്‍ ഈണമിട്ടിട്ടുണ്ട്. ആയിരത്തി അഞ്ഞൂറിലധികം നാടക ഗാനങ്ങൾക്ക് അദ്ദേഹം ഈണം പകർന്നു. സംഗീതനാടക അക്കാദമിയുടെ 16  അവാർഡുകളാണു അദ്ദേഹത്തെ തേടി എത്തിയത്, ഒരു ഫെലോഷിപ്പും. 

കറുത്ത പൌര്‍ണ്ണമി ആണ് സംഗീതം പകര്‍ന്ന ആദ്യ സിനിമ. അതിലെ മാനത്തിന്‍മുറ്റത്ത്, ഹൃദയമുരുകീ നീ എന്നീ ഗാനങ്ങള്‍ശ്രദ്ധേയങ്ങളായി. ആ കാലത്തെ ഒട്ടു മിക്ക ഗാനരചയിതാക്കളുടേയും വരികള്‍ക്ക് സംഗീതം നല്കി. അതില്‍ ശ്രീകുമാരന്‍തമ്പി - അര്‍ജ്ജുനന്‍ ടീമിന്റെ ഗാനങ്ങള്‍ വളരെയേറെ ജനപ്രീതി നേടി. യമുനേ പ്രേമയമുനേ, പാടാത്ത വീണയും പാടും, കസ്തൂരി മണക്കുന്നല്ലോ, ചമ്പക തൈകള്‍ പൂത്ത, നിന്‍ മണിയറയിലെ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങളില്‍പ്പെടുന്നു. 218 ചിത്രങ്ങളിലായി അഞ്ഞൂറിലധികം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട് അര്‍ജ്ജുനന്‍. തന്‍റെ ആദ്യ സിനിമ മുതല്‍ ഓര്‍ക്കസ്ട്ര അറേഞ്ചര്‍ ആയും കണ്ടക്ടര്‍ ആയും കൂടെ പ്രവര്‍ത്തിച്ച ആര്‍ കെ ശേഖരുമായി വലിയൊരു ആത്മബന്ധം ആണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ശേഖറിന്‍റെ വിയോഗശേഷം ആ കുടുംബത്തിനു താങ്ങായി നിന്നതും പില്‍ക്കാലത്ത് ലോകപ്രശസ്തിയിലേക്ക് ഉയര്‍ന്ന ഓസ്കാര്‍ജേതാവായ മകന്‍ ദിലീപ് എന്ന എ.ആര്‍. റഹ്മാനെ സിനിമാ സംഗീത ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയതും അര്‍ജുനന്‍ മാസ്റ്റര്‍ ആയിരുന്നു. ഗായിക സുജാതയും അര്‍ജുജനന്‍ മാസ്റ്ററുടെ സംഗീതത്തില്‍ പാടിയാണ് സിനിമയില്‍ പ്രവേശിച്ചത്‌.

2017-ൽ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ഭയാനകം എന്ന സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതിന് അർജ്ജുനനൻ മാഷിന് ലഭിക്കുകയുണ്ടായി.

2020 ഏപ്രിൽ 6ന് തന്റെ 84-ആം വയസ്സിൽ അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍  പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.

ഭാര്യ, നാലു മക്കള്‍.
മേല്‍‌വിലാസം: എം.കെ.അര്‍ജ്ജുനന്‍, മ്യൂസിക് ഡയറക്ടര്‍, പാര്‍വതി മന്ദിരം, പള്ളുരുത്തി, കൊച്ചി