മുരളി സിത്താര

Murali Sithara
Murali Sithara
Date of Death: 
Sunday, 11 July, 2021
സംഗീതം നല്കിയ ഗാനങ്ങൾ: 9

ആകാശവാണിയ്ക്ക് വേണ്ടിയും ഏതാനും ചില സിനിമകള്‍ക്ക്‌ വേണ്ടിയും മനോഹരഗാനങ്ങള്‍ സൃഷ്ടിച്ച സംഗീത സംവിധായകന്‍ ആണ് മുരളി സിത്താര. വി മുരളീധരന്‍ എന്നാണു യഥാര്‍ത്ഥ പേര്.

മൃദംഗവിദ്വാന്‍ ചെങ്ങന്നൂര്‍ വേലപ്പനാശാന്‍െറ മകനായ മുരളി വളരെദരിദ്രമായ ജീവിതചുറ്റുപാടില്‍നിന്നാണ് സംഗീതംപഠിച്ച് പ്രൊഫഷണല്‍ സംഗീതലോകത്തെത്തിയത്. സംഗീതം ഗൗരവമായി അഭ്യസിക്കാന്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം തരംഗനിസരി സ്കൂളില്‍ ചേര്‍ന്നെങ്കിലും ഫീസിനും വണ്ടികൂലിയ്ക്കും കാശ് ഇല്ലാതെ പഠനം വഴിമുട്ടുന്ന അവസ്ഥയില്‍ എത്തി. വിവരങ്ങള്‍ അറിഞ്ഞ യേശുദാസ് സ്കൂളില്‍ തന്നെ സൗജന്യമായി താമസിച്ചു പഠിക്കാന്‍ ഉള്ള സാഹചര്യം ഒരുക്കിനല്കി. പഠനത്തോടൊപ്പം കാശ് ഉണ്ടാക്കാന്‍ പള്ളി കൊയരുകളിലും മറ്റും പ്രവര്‍ത്തിച്ചിരുന്നു. വയലിനിസ്റ്റ് ആയി സിത്താര ഗാനസംഘത്തോടൊപ്പം ചേര്‍ന്നതോടെ മുരളീധരന്‍ മുരളി സിത്താര ആയി. വൈകാതെ തരംഗിണി സ്റ്റുഡിയോയില്‍ റെക്കോര്‍ഡിംഗുകള്‍ക്ക് വയലിന്‍ വായിക്കാന്‍ തുടങ്ങി.

1987ല്‍ തീക്കാറ്റ് എന്നാ സിനിമയിലെ ഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യ ഗാനം ആയ യേശുദാസ് പാടിയ 'ഒരുകോടി സ്വപ്നങ്ങളാൽ' വളരെയധികം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് വംശാന്തരം, മാൻമിഴിയാൾ, തമാശക്കല്യാണം, കൂടിയാട്ടം തുടങ്ങി വിരലില്‍ എണ്ണാവുന്ന സിനിമകള്‍ക്ക്‌ കൂടി ഗാനങ്ങള്‍ സൃഷ്ടിച്ചു. 1991ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ എത്തിയതോടെ സിനിമയുമായുള്ള ബന്ധം അവസാനിച്ചു.

ആകാശവാണിയ്ക്ക് വേണ്ടി ആയിരത്തിലധികം ഗാനങ്ങള്‍ക്ക് ജന്മം നല്‍കിയ അദ്ദേഹം ഒഎൻവി, കെ.ജയകുമാർ, വയലാർ ശരത് ചന്ദ്രവർമ തുടങ്ങിയവരുടെ രചനകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. കർണാടക സംഗീതത്തിലെ 72 മേളകർത്താ രാഗങ്ങളിലും പാട്ടുകൾ കംപോസ് ചെയ്തിട്ടുണ്ട് എന്ന അപൂര്‍വതയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ലളിതഗാനം, ഉദയഗീതം തുടങ്ങിയവകൂടാതെ വിവിധപ്രോഗ്രാമുകള്‍ക്കായി പാട്ടുകളൊരുക്കി.

2021 ജൂലൈ 11ന് വട്ടിയൂര്‍ക്കാവിലെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഭാര്യ: ശോഭനകുമാരി. മക്കൾ: മിഥുൻ മുരളി (കീബോർഡ് പ്രോഗ്രാമർ, സംഗീത സംവിധായകന്‍), വിപിൻ.