വാര്‍ത്തിങ്കള്‍ താലമെടുത്ത
വാര്‍ത്തിങ്കള്‍ താലമെടുത്ത വസന്തരാ -
വേതോ വെണ്‍ചാറൊന്നു പൂശിക്കയാല്‍
ശ്രീല ഗലേല ജില്ലയ്ക്കൊരു തൂമുത്തു-
മാലയായ് മിന്നീ നയിൻപട്ടണം
താഴത്തേക്കെന്തിത്ര സൂക്ഷിച്ചു നോക്കുന്നു
താരകളേ നിങ്ങള്‍ നിശ്ചലമായ്
നിങ്ങള്‍തന്‍ കൂട്ടത്തില്‍ നിന്നിപ്പോഴാരാനും
ഭംഗമാർന്നൂഴിയില്‍ വീണു പോയോ
ദാരിദ്ര്യശുഷ്ക്കമാം പാഴ്ക്കുടിലൊ -
ന്നിലാണീരുചിരാംഗി ജനിച്ചതത്രേ
പാറപ്പുറത്തൊരു ഭംഗിയേറും പനി -
നീരലരുണ്ടായിതെങ്ങിനേയോ
സ്വര്‍ഗ്ഗീയസൗന്ദര്യഹാരമേ
എന്റെ സ്വസ്ഥം കവരുന്ന താരമേ
സ്വര്‍ഗ്ഗീയസൗന്ദര്യഹാരമേ
കൊല്ലാതെ പാപം ഇതു പാപമേ
ദോഷം ചെയ്യാതെ കോപമിതു സോദരാ
ലീലയാ കണ്ടു ചിരിപ്പാനായ് വഞ്ചകന്‍
മേലേ വിരിച്ചിട്ട പുല്‍പ്പരപ്പില്‍
മേയാനായ് ചെന്നൊരു പെണ്‍മാന്‍ നിരാലംബ
യായിതാ വീണുപോയ് മുൾക്കുഴിയില്‍
കൊറ്റിന്നുഴക്കരികാണാതിരുന്നവള്‍
കൊറ്റക്കുട ചൂടും റാണിയായി
ഹന്ത സൗന്ദര്യമേ നാരിതന്‍ മെയ്ചേര്‍ന്നാ
ലെന്തെന്തു സൗഭാഗ്യം സാധിക്കാ നീ
കേഴുക കേഴുക ഏഴമാന്‍കണ്ണാളേ
കേഴുവോര്‍ക്കാശ്വാസം ഏകും ദൈവം
ഓ..
വാതില്‍ക്കല്‍ ശങ്കിച്ചു നില്‍ക്കേണ്ട മുഗ്ദ്ധേ നീ
സ്വാതന്ത്ര്യമോടകത്തേക്കു ചെല്ലാം
കെട്ട മാര്‍ഗ്ഗത്തില്‍ നടന്ന നിന്‍ കാല്‍ച്ചെളി
മൃഷ്ടമായല്ലോ നിന്‍ കണ്ണീരാല്‍ താന്‍
നാഥാ തവാശകള്‍ കേട്ടു നടക്കാതെ
നാനാ അപരാധങ്ങള്‍ ചെയ്തുപോയ് ഞാന്‍
ശാസിതാവായോനേ സര്‍വ്വം ക്ഷമിച്ചു തൻ
ദാസിയെ തൃക്കാല്‍ക്കല്‍ നിര്‍ത്തേണമേ
മുട്ടുവിന്‍ വാതില്‍ തുറക്കുമെന്നങ്ങുന്നു
പട്ടാങ്ങമായ് ചൊന്നതോര്‍ത്തുകൊണ്ടേ
താവകാനുഗ്രഹദ്വാരത്തില്‍ മുട്ടും ഈ
പാവത്തിന്നേകുകിങ്ങുൾ പ്രവേശം
അല്ലല്‍പ്പെരുങ്കടല്‍ക്കല്ലോലമാലയില്‍
തെല്ലല്ലലഞ്ഞു കുഴങ്ങുന്നു ഞാന്‍
ഏഴയാം എന്നേ കരേറ്റുവാന്‍ മറ്റാരു -
ണ്ടാഴിക്കു മീതേ നടന്നവനേ
ചെയ്യരുതാത്തതു ചെയ്തവളെങ്കിലു
മീയെന്നെ തള്ളല്ലേ തമ്പുരാനേ
തീയിനെപ്പോലും തണുപ്പിക്കുമിപ്പൊൻതൃ
ക്കൈയ്യിനാൽ തീര്‍ത്തവളല്ലോ ഞാനും
ഓ. . .
പൊയ്ക്കൊള്‍ക പെണ്‍കുഞ്ഞേ ദുഃഖം വെടിഞ്ഞു നീ
ഉള്‍ക്കൊണ്ട വിശ്വാസം കാത്തു നിന്നെ
അപ്പപ്പോള്‍ പാതകം ചെയ്തതിനൊക്കെയും
ഇപ്പശ്ചാത്താപമേ പ്രായശ്ചിത്തം