കലാഭവൻ ജോഷി

Kalabhavan Joshi
ആലപിച്ച ഗാനങ്ങൾ: 1

നടൻ, മിമിക്രി ആർട്ടിസ്റ്റ്

തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുടക്കും കൊടുങ്ങല്ലൂരിനും ഇടയിൽ കോണത്തുകുന്ന് എന്ന ഗ്രാമത്തിൽ പുലിക്കോട്ടിൽ ജോസിന്റെയും ബേബി ജോസിന്റെയും മകനായി ജനനം. പൈങ്ങോട് ഗവ. എൽ പി സ്‌കൂൾ, കൽപ്പറമ്പ് ബി വി എം ഹൈസ്‌കൂൾ, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റിവ് ആർട്സ് & സയൻസ് കോളേജ് എന്നിവിടങ്ങളിലായി വിഭ്യാഭ്യാസം പൂർത്തിയാക്കി. സ്ക്കൂൾ കാലഘട്ടം മുതൽ തന്നെ നാട്ടിലെ കലാസമിതികളിൽ അമച്വർ നാടകങ്ങളിൽ അഭിനയിച്ചാണ് ജോഷിയുടെ കലാ പ്രവർത്തനം തുടങ്ങുന്നത്. 1995 ലെ കേരളോത്സവത്തിലാണ് ജോഷി ആദ്യമായി മിമിക്രി അവതരിപ്പിച്ചു. അത് നല്ല പ്രശംസ പിടിച്ചു പറ്റുകയും മിമിക്രിയിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഒപ്പം ബ്ലോക്ക്, ജില്ലാ തല കേരളോത്സവത്തിലും മിമിക്രിയിൽ ഒന്നാം സ്ഥാനം നേടി. പിന്നീട് പ്രൊഫഷണൽ മിമിക്രി ആർട്ടിസ്റ്റായി നിരവധി സ്റ്റേജുകളിൽ ഒറ്റയ്ക്കും പല ട്രൂപ്പുകൾക്കൊപ്പവും ജോഷി മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. ഇന്നസെന്റ്, കൊച്ചിൻ ഹനീഫ എന്നിവരുടെ പെർഫെക്ട് ശബ്ദമായിരുന്നു ജോഷിയുടെ പ്രത്യേകത. 1997ൽ കൊച്ചിൻ കലാഭവനിലെ മിമിക്രി ട്രൂപ്പിൽ അംഗമായി. തുടർന്ന് ഇന്ത്യക്കകത്തും പുറത്തുമായി നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിച്ചു.

കോമഡി - പാരഡി ഓഡിയോ കാസറ്റുകൾ തരംഗമായ അക്കാലത്തു, നവോദയ കാസറ്റ്സ് പുറത്തിറക്കിയിരുന്ന "ഓണത്തിനിടക്ക് പുട്ടുകച്ചവടം" എന്ന കോമഡി കാസറ്റ് സീരീസിൽ പ്രധാന വേഷമായ മാവേലിയായി ഇന്നസെന്റിന്റെ ശബ്ദത്തിൽ രംഗത്ത് വന്നു. ആ സീരിസിന്റെ ഏഴാം വോള്യത്തിൽ (1997) മാവേലിയായി വന്ന ജോഷി, 25 വോള്യം വരെ മാവേലിയായി ഇന്നസെന്റിന്റെ ശബ്ദത്തിൽ തുടർന്നു. അതിനിടയിലും നാദ് കാസെറ്റ്സിന്റെ "ദേ മാവേലി കൊമ്പത്ത്" എന്ന കാസറ്റിലും മാവേലിയ്ക്ക് ശബ്ദം കൊടുത്തിട്ടുണ്ട്. അന്ന് മുതൽ മാവേലിയായി ഓഡിയോ കാസറ്റുകളിലും വീഡിയോകളിലും കലാഭവൻ ജോഷി നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴും പല ചാനലുകളിലെയും കോമഡി പ്രോഗ്രാമുകളിൽ മാവേലിയായി ജോഷി സജീവമാണ്.

"ടൈറ്റാണെനിക്ക് " എന്ന സൂപ്പർ ഹിറ്റ് കോമഡി കാസറ്റിൽ ഇന്നസെന്റ്, കൊച്ചിൻ ഹനീഫ തുടങ്ങി അതിലെ ഫീമെയിൽ ക്യാരക്ടറുകൾക്ക് വരെ ശബ്ദം കൊടുത്ത് ജോഷിയാണ്. 250 ഓളം കോമഡി - പാരഡി കാസറ്റുകളിൽ ജോഷി തന്റെ ശബ്ദ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഏഷ്യാനെറ്റ് ചാനലിൽ ഡയാന സിൽവസ്റ്റർ സംവിധാനം ചെയ്ത "സിനിമാല" എന്ന പ്രോഗ്രാമിലൂടെ ആണ് കലാഭവൻ ജോഷി മിനി സ്‌ക്രീനിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുന്നത്. സിനിമാലയിലെ നിരവധി എപ്പിസോഡുകളിലും തുടർന്ന് നിരവധി കോമഡി ഷോ പ്രോഗ്രാമുകളിലും ജോഷി അഭിനന്ദനാർഹമായ പെർഫോമൻസുകൾ ചെയ്തു. 

"ഭഗവതിപുരം" എന്ന സിനിമയിലൂടെയാണ് ജോഷി സിനിമാ രംഗത്തേയ്ക്ക് വരുന്നത്. ഒരു ബസ്സ് ഡ്രൈവറുടെ വേഷമായിരുന്നു. പിന്നീട്, നാട്ടുകാരനും സുഹൃത്തുമായ ഷിന്റോ ഇരിങ്ങാലക്കുട എന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന്റെ സൗഹൃദത്താൽ നിരവധി സിനിമകളിൽ ചെറുതെങ്കിലും മികച്ച വേഷങ്ങൾ ചെയ്യാൻ സാധിച്ചു. ജിലേബി, സു സു സുധി വാത്മീകം, ഒരു മുത്തശ്ശി ഗദ, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, രാമന്റെ ഏദൻ തോട്ടം, പഞ്ചവർണ തത്ത എന്നീ സിനിമകളിൽ അഭിനയിച്ചു. ലിയോ തദേവൂസ് സംവിധാനം ചെയ്ത "ലോനപ്പന്റെ മാമ്മോദീസ" എന്ന സിനിമയിലെ ഡിമ്പിൾ എന്ന നർമ്മം നിറഞ്ഞ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇമെയിൽ: kalabhavanjoshi@gmail.com

ഫേസ്ബുക്ക് പ്രൊഫൈൽ