വേളിപ്പെണ്ണിനു താലിക്ക്
വേളിപ്പെണ്ണിനു താലിക്കു പൊന്നുരുക്കാൻ പോരുന്നൂ
നേരമില്ലാ നേരത്തും ഊരു ചുറ്റും പൊൻ വെയില്
മുല്ലത്തൈയിനു മാലക്കു മുത്തു തേടിപ്പോകുന്നു
ആളു കാണാത്തീരത്ത് ആവലാതിപ്പൂങ്കാറ്റോ
പൊഴിയുന്നു പനിനീരോ തേന്മാരി കുളിരോ
തെളിയുന്നു മഴവില്ലോ നിൻ മേനി തളിരോ
ഇനിയുള്ള നിമിഷങ്ങൾ അളന്നെടുക്കാം
ഈ മനസ്സുകൾ പങ്കു വെയ്ക്കാം
പുതുമഴത്തുള്ളിക്കിലുക്കവും മധുരിക്കും വസന്തവും
നമുക്കുള്ളതാണല്ലോ (വേളിപ്പെണ്ണിനു...)
ഒരു പനിനീർ ചെമ്പക മലരിൽ എൻ ഹൃദയമുറങ്ങിയുണർന്നു
ഈ ചന്ദന വീണ ചിരിക്കാൻ നിൻ തളിർ വിരലോടി നടന്നു
മണിവാതിൽ ചാരുമോ മനസ്സമ്മതം തരാൻ
ഈ അലയും വഴികളിലെല്ലാം നീ തണലായ് കൂടെ വരില്ലേ
മിഴി നിറയും ഭംഗികളെല്ലാം നിൻ മിഴിയിൽ കോർത്തു തരില്ലേ
ഇരവുകൾ പകലുകൾ തരം തിരിക്കാം ഈ പുഴയിൽ കുളിച്ചൊരുങ്ങാം
ഈ മഴത്തുള്ളിക്കിലുക്കവും ഇണക്കവും പിണക്കവും
നമുക്കുള്ളതാണല്ലോ (വേളിപ്പെണ്ണിനു...)
ഇനി വിടരും സന്ധ്യകളിലെല്ലാം നിൻ ചൊടികളിൽ വീണു മയങ്ങും
മധു നിറയും മലരുകളെല്ലാം നിൻ മെതിയടിയാകാൻ നോക്കും
പ്രിയ ശാരികേ വരൂ ഓ.. സ്വര ഗോപുരത്തിൽ നീ
ഒരു പുലരിത്തളികയുമേന്തി ഇനി വരുമോ പുതിയൊരു പുണ്യം
അലകടലിൻ നീലിമയല്ലോ നിൻ മിഴിയിൽ ചേർത്തു ചന്തം
വഴിമരത്തണലിന്റെ കുട നിവർത്താം മാനത്തു പടം വരയ്ക്കാം
ഈ മഴത്തുള്ളിക്കിലുക്കവും മണിമുത്തിൻ കുണുക്കവും
നമുക്കുള്ളതാണല്ലോ (വേളിപ്പെണ്ണിനു...)