ഫാദർ ആബേൽ

Fr Abel
Date of Birth: 
തിങ്കൾ, 19 January, 1920
Date of Death: 
Saturday, 27 October, 2001
എഴുതിയ ഗാനങ്ങൾ: 4

ഗാനരചയിതാവ്, പത്രപ്രവർത്തകൻ.. 1920 ജനുവരി 19 ന് എറണാംകുളം ജില്ലയിലെ മുതുകുളത്ത് പെരിയപ്പുരത്ത് മാത്തൻ വൈദ്യരുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ചു. പി എം മാത്യു എന്നതാണ് യഥാർത്ഥ നാമം. മാന്നാനം സെന്റ് ആന്റ്ണീസ് സ്ക്കുളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.  ഇരുപതാം വയസ്സില്‍ സി എം എസ് സഭയില്‍ വൈദിക വിദ്യര്‍ത്ഥിയായി ചേര്‍ന്നു. 1951 ല്‍ സഭാവസ്ത്രം ധരിച്ചു. തുടക്കത്തില്‍ കോട്ടയത്തെ ദീപിക ദിനപ്പത്രത്തില്‍ സേവന മനുഷ്ടിച്ചെങ്കിലും അവിടെ നിന്നും തുടര്‍ പഠനത്തിനായി ഇന്റര്‍നാഷനല്‍ യൂണിവേഴ്സിറ്റി ഒഫ് റോമില്‍ പോയി. ജേര്‍ണലിസം ആന്റ് പൊളിറ്റിക്കല്‍ സയന്‍സില്‍ ഉന്നത ബിരുദം നേടി കേരളത്തിലേയ്ക്ക് മടങ്ങിവന്നു 1957-1961 കാലഘട്ടത്തില്‍ ദീപിക ദിനപ്പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. കുട്ടികള്‍ക്കു വേണ്ടി ആബേലച്ചന്റെ നേതൃത്വത്തില്‍ ദീപിക  ബാലജനസഖ്യം 1957 ല്‍ രൂപികരിച്ചു. 1961-1965 കാലഘട്ടത്തില്‍ കോഴിക്കോട് ദേവഗിരി കോളേജില്‍ ആബേലച്ചന്‍ അദ്ധ്യാപകനായിരുന്നു.

 സീറോ മലബാര്‍ സഭയുടെ ആരാധനാക്രമവും ഗാനങ്ങളും സുറിയാനിയില്‍ നിന്നും മലയാളത്തിലേയ്ക്ക് ആബേലച്ചൻ പരിഭാഷപ്പെടുത്തി. ഭക്തി പ്രധാനമായ ഇരുപതിലധികം പുസ്തകങ്ങൾ ആബേലച്ചൻ രചിച്ചിട്ടുണ്ട്. സുറിയാനി പാട്ടുകൾ മലയാളത്തിലേയ്ക്ക് അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. 1967 ല്‍ ക്രിസ്തന്‍ ആര്‍ട്ട്സ് ക്ലബ്ബിനു വേണ്ടി രണ്ടു റെക്കാര്‍ഡ് എച്ച് എം വി ചെയ്തു. ജോളി എബ്രഹാം പാടിയ 'താലത്തില്‍ വെള്ളം എടുത്തു' എന്നതും യേശുദാസ് പാടിയ 'ഗാഗുല്‍ത്താമലയില്‍ നിന്നും'. ഇതിന്റെ വരികള്‍ ആബേലച്ചന്‍ എഴുതിയതും, സംഗീതം പകര്‍ന്നത് റാഫി ജോസും ആയിരുന്നു.

1969  ൽ ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തില്‍ ക്രിസ്തുമസ്സിന് പ്രക്ഷേപണം ചെയ്യാനായി 'ത്യാഗമൂര്‍ത്തി' എന്ന പേരില്‍ ഒരു സംഗീത ശില്‍പം ആബേലച്ചന്‍ തയ്യാറാക്കി. ഏകദേശം 250 ഗാനങ്ങള്‍ രചിച്ച ആബേലച്ചന്‍ സ്വന്തമായി 30 ഓഡിയോ കാസറ്റ് ഇറക്കിയിട്ടുണ്ട്.  "ഈശ്വരനെ തേടി ഞാൻ അലഞ്ഞൂ.. എന്ന ഗാനം ആബേലച്ചൻ രചിച്ച  ഗാനങ്ങളിൽ ഏറ്റവും പ്രസിദ്ധിനേടിയതാണ്.

ആബേലച്ചൻ 1969 ൽ കൊച്ചിയിൽ കലാഭവൻ എന്നൊരു റെക്കോഡിംഗ് ആൻഡ് ഡബ്ബിംഗ് സ്റ്റുഡിയോ സ്ഥാപിച്ചു. ഉപകരണസംഗീതവും ശാസ്ത്രീയസംഗീതവും നൃത്തവുമുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ കലാഭവന്റെ കുടക്കീഴില്‍ ആരംഭിച്ചു. ഒട്ടേറെ കലാകാരന്മാരുടെ വളര്‍ച്ചയ്ക്ക് കലാഭവന്‍ വേദി ഒരുക്കി. കലാഭവന്‍ വഴി 20 ല്‍ പരം കലാകാരന്മാര്‍ ചലച്ചിത്ര മേഖലയിലേയ്ക്ക് പ്രവേശനം നേടി. അവരുടെ കൂട്ടത്തില്‍ ജയറാം, ദിലീപ്, കലാഭവന്‍ മണി, സിദ്ദിക്ക്, ലാല്‍, സൈനുദ്ദീന്‍, തെസ്നിഖാൻ... എന്നിവരുൾപ്പെടെ നിരവധി പേർ ഉണ്ട്. മികിസ് പരേഡ് എന്ന കലാരൂപത്തിന് പ്രചുര പ്രചാരം നേടിക്കൊടുത്തത് കലാഭവനായിരുന്നു.

2001 ഒക്ടോബര്‍ 27 ഹൃദയസ്തംഭനത്തെത്തുടർന്ന് ആബേലച്ചൻ അന്തരിച്ചു.