ശരത്ത് തേനുമൂല

Sarat Thenumoola

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ ഓടക്കാലിയിൽ അയ്യപ്പൻ കുട്ടിയുടെയും ശ്യാമളയുടെയും മകനായി ജനിച്ചു. ത്വക്കിന് കറുത്ത നിറം നല്‍കുന്ന മെലാനില്‍ എന്ന വര്‍ണ വസ്തുവിന്‍റെ ഉത്പ്പാദനക്കുറവ് മൂലം ശരീരത്തിൽ ഉണ്ടാകുന്ന അവസ്ഥയായ ആൽബനിസം ജന്മനായുള്ളതിനാൽ വെളുത്ത നിറമുള്ള ശരത് കാഴ്ചയിൽ യൂറോപ്പ്കാരെ പോലെയാണ്. മഹാരാജാസ് കോളേജിൽ നിന്നും ഫിലോസഫിയിൽ ബിരുദനേടിയതിനു ശേഷം ബാംഗ്ലൂരിലെ ഒരു കോളേജിൽ നിന്നും ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും നേടി. അതിനുശേഷം ശരത്ത് ബാംഗ്ലൂരിൽ കുറച്ചുകാലം ജോലിചെയ്തു. 2015 മുതൽ അയനിക എന്ന മെന്റൽ ഹെൽത്ത് ഇനിഷ്യേറ്റിവിന്റെ ഡയറക്റ്ററായി പ്രവർത്തിക്കുകയാണ്.

കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടൻ മാർപ്പാപ്പ എന്ന സിനിമയിലാണ് ശരത്ത് ആദ്യമായി അഭിനയിക്കുന്നത്. സിനിമയുടെ സ്ക്രിപ്റ്റ് ചെയ്തത് മഹാരാജാസ് കോളേജിലെ ശരത്തിന്റെ സുഹൃത്തുക്കളായിരുന്നു. കുഞ്ചാക്കോ ബോബന്റെ കൂട്ടുകാരൻ ഒരു വിദേശി സായിപ്പിന്റെ വേഷമായിരുന്നു സിനിമയിൽ ശരത്ത് ചെയ്തത്. പിന്നീട് ഓപ്പറേഷൻ ജാവ എന്ന സിനിമയിൽ വെള്ളയാൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. യൂറോപ്യൻ ലുക്കുള്ള വെള്ളയാൻ പ്രേക്ഷക ശ്രദ്ധനേടി. ഷീറോ എന്ന ചിത്രത്തിലാണ് തുടർന്ന് അഭിനയിച്ചത്. സിനിമാഭിനയം കൂടാതെ മാനസികാരോഗ്യ കൗൺസിലിംഗാണ് ശരത്തിന്റെ പ്രധാന പ്രവർത്തന മേഖല.