ജ്യോതിപ്രകാശ്

Jyothiprakash
Date of Death: 
Sunday, 11 April, 2021
അസിസ്റ്റന്റ് കലാസംവിധാനം

കണ്ണൂർ വെങ്ങര എടയേടത്ത് ബാലൻ നായരുടേയും മലപ്പുറം മേൽമുറി മേപ്പള്ളിക്കുന്നത്ത് ശാരദാമ്മയുടേയും മകനായി ജനിച്ചു.1988 -ൽ സംവിധായകനായ എ.ടി. അബുവിന്റെ ധ്വനി എന്ന ചിത്രത്തിൽ സഹസംവിധായകനായിട്ടാണ് ജ്യോതിപ്രകാശ് ചലച്ചിത്ര രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം എ ടി അബുവിന്റെ തന്നെ എന്റെ പൊന്നുതമ്പുരാൻ എന്ന സിനിമയിൽ അസിസ്റ്റന്റ് കലാസംവിധായകനായി. 

1990 -കളിൽ മലപ്പുറം രശ്മി ഫിലിം സൊസൈറ്റി നടത്തിയിരുന്ന കലാ-സാംസ്​കാരിക പ്രവർത്തനത്തിൽ സജീവ പ്രവർത്തകനായിരുന്ന ജ്യോതിപ്രകാശ്
മികച്ച ഒരു ലേ ഔട്ട് ആർട്ടിസ്​റ്റ്​ കൂടിയായിരുന്നു. ഇദ്ദേഹവും ആർട്ടിസ്​റ്റ് ദയാനന്ദൻ/ ഷഹബാസ്​ അമൻ കൂട്ടായ്മയായിരുന്നു അന്ന് രശ്മി നടത്തിയിരുന്ന മുഴുവൻ പരിപാടികളുടെയും പോസ്റ്ററുകൾ ഒരുക്കിയിരുന്നത്. തുടർന്ന് രശ്മി ഫിലിം സൊസൈറ്റിയുടെ നിർവാഹക സമിതി അംഗമായ അദ്ദേഹം ഫിലിം സൊസൈറ്റി പ്രവർത്തനത്തിൽ സജീവമായി. ആ സമയത്താണ് ജ്യോതിപ്രകാശ് ഡോക്യുമെന്റ്രി രംഗത്തേക്കെത്തുന്നത്. രശ്മി ഫിലിം സൊസൈറ്റി നിർമ്മിച്ച "ഇതിഹാസത്തിലെ ഖസാക്ക്" ആയിരുന്നു ജ്യോതിപ്രകാശ് സംവിധാനം ചെയ്ത ആദ്യ ഡോക്യുമെന്റ്രി. ഈ ഡോക്യു- ഫിക്ഷൻ സിനിമക്ക് ദേശീയ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. കൂടാതെ 1997 -ൽ തിരുവനന്തപുരത്തു നടന്ന ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പനോരമ വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിക്കുകയുമുണ്ടായി.

മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയെക്കുറിച്ച് പി.ആർ.ഡി നിർമിച്ച സി.എച്ച്- നവോത്ഥാനത്തി​ന്റെ ഹരിതാക്ഷരി, നടൻ ഗോപകുമാർ കേന്ദ്രകഥാപാത്രമായ ആത്മൻ, ചിത്രകാരനായ അത്തിപ്പറ്റ ശിവരാമൻ നായരുടെ ജീവിതം ആസ്പദമാക്കിയുള്ള എ.എസ്​. വരകൾക്കുമപ്പുറം തുടങ്ങിയ ഡോക്യുമെൻററികളും ജ്യോതിപ്രകാശ് സംവിധാനം ചെയ്തവയാണ്. ഇതിൽ ആത്മൻ എന്ന ഹ്രസ്വചിത്രത്തിന് എഡിറ്റിംഗ് അവാർഡ് ലഭിച്ചിട്ടുണ്ട്. റവന്യു സർവീസിൽ നിന്നും വില്ലേജ് ഓഫീസറായി വിരമിച്ചതിനുശേഷം പുതിയ സിനിമയുടെ പണിപ്പുരയിലായിരിക്കേയാണ് കാൻസർ ബാധിതനായി ജ്യോതിപ്രകാശ് 2021 -ൽ അന്തരിച്ചത്.

ജ്യോതിപ്രകാശിന്റെ ഭാര്യ ഗീത. മക്കൾ ആദിത്യൻ, ചാന്ദ് പ്രകാശ്.