സായാഹ്‌നമേഘത്തിൻ - M
സായാഹ്നമേഘത്തിന്‍ യാഗാഗ്നിയില്‍
ഏകാന്തമൗനത്തിന്‍ തീജ്ജ്വാലയില്‍
താനേ എരിഞ്ഞാളും താപാര്‍ദ്രസൂര്യന്‍ പോല്‍
സാന്ത്വനം തേടുന്ന ജന്മം...
കര്‍മ്മബന്ധങ്ങള്‍തന്‍ കണ്ണീര്‍ സമുദ്രത്തില്‍
ശോകാന്ധനായ് താന്തനായ്.. താഴ്ന്നുവോ
സായാഹ്നമേഘത്തിന്‍ യാഗാഗ്നിയില്‍
ഏകാന്തമൗനത്തിന്‍ തീജ്ജ്വാലയില്‍
രാക്കാറ്റിന്‍ തുരുമ്പിച്ച നാരായം
ഇരുൾത്താളിലെന്തിനോ പകര്‍ത്തുന്നു വേദാന്തം ഓ
സന്താപം വിതുമ്പുന്നൊരാത്മാവില്‍..
കുളിര്‍ചന്ദനം ചാര്‍ത്താന്‍ തുടിക്കുന്ന വേദാന്തം
ശാപശോകമോടെ ഈ മിഴിനീര്‍ കൂടി നില്‍ക്കേ
പെയ്തൊഴിഞ്ഞ നോവിന്‍,, പുതുപുണ്യം കാത്തുനില്‍ക്കേ
വീണ്ടുമീ ഋതുസന്ധ്യയായ് ജന്മം നല്‍കുമോ
സായാഹ്നമേഘത്തിന്‍ യാഗാഗ്നിയില്‍
ഏകാന്തമൗനത്തിന്‍ തീജ്ജ്വാലയില്‍
മോഹത്തിന്‍... തണൽച്ചില്ലയും തേടി
മണല്‍ക്കാടു പിന്നിട്ടീ മഴപ്പക്ഷിയെത്തുമ്പോള്‍ ഓ
രാവേറെ പറന്നെത്തി മൗനത്തിന്‍ ശ്രുതിക്കൂടുമായ് മെല്ലെ
മനം നൊന്തു പാടുമ്പോള്‍..
പിന്നില്‍ വന്നു മെല്ലെ... പൂഞ്ചിറകിന്‍ തൂവല്‍ പുല്‍കി
സ്നേഹസാന്ദ്രമായി.. ശരനിരകള്‍ പെയ്തതാരോ
കാലമോ... കനല്‍ നാളമോ കരിനീര്‍ മേഘമോ
സായാഹ്നമേഘത്തിന്‍ യാഗാഗ്നിയില്‍
ഏകാന്തമൗനത്തിന്‍ തീജ്ജ്വാലയില്‍
താനേ എരിഞ്ഞാളും താപാര്‍ദ്രസൂര്യന്‍ പോല്‍
സാന്ത്വനം തേടുന്ന ജന്മം...
കര്‍മ്മബന്ധങ്ങള്‍തന്‍ കണ്ണീര്‍ സമുദ്രത്തില്‍
ശോകാന്ധനായ് താന്തനായ്.. താഴ്ന്നുവോ