Mani Suchithra

മുത്തച്ഛനായ അയ്യൂർ ഒ. വി ആശാരിയിൽ നിന്നാണ് മണി സുചിത്രയ്ക്ക് കലാസംവിധാനത്തിന്റെ ആദ്യപാഠങ്ങൾ ലഭിച്ചത്.പ്രശസ്ത കലാസംവിധായകനായ കൃഷ്ണമൂർത്തിയോടോപ്പം ‘സ്വാതി തിരുനാൾ’ എന്ന സിനിമയിലൂടെ സിനിമാലോകത്തെത്തി.  അമ്പലപ്പൂവ് എന്ന ചിത്രത്തിൽ സ്വതന്ത്ര കലാസംവിധായകനായി. തുടർന്ന് ഇസബെല്ല, പപ്പയുടെ സ്വന്തം അപ്പൂസ്, വിയറ്റ്നാം കോളനി, ദേവാസുരം, മണിച്ചിത്രത്താഴ് എന്നിവയിലെ കലാസംവിധായകനായി. പല ചിത്രങ്ങളിലും വസ്ത്രാലങ്കാരവും നിർവ്വഹിച്ചിട്ടുണ്ട്. 1993 ഇൽ മികച്ച കലാസംവിധായകനുള്ള സംസ്ഥാന അവാർഡ് നേടി.

വിയറ്റ്നാം കോളനി മുഴുവൻ ചിത്രീകരിച്ചത് മണി നിർമ്മിച്ച സെറ്റിൽ മാത്രമായിരുന്നു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധാനം മണിച്ചിത്രത്താഴിലേതാണ് എന്ന് മണി നിരീക്ഷിക്കുന്നു. അതിലെ തറവാട് വാസ്തവത്തിൽ മൂന്നു വീടുകളാണ്. ഒരു വീട് എന്നു തോന്നിയ്കുമ്പോലെയാണ് മണി ഒരുക്കിയെടുത്തത്. തൃപ്പൂണിത്തുറ ഹിൽ പാലസ്, നാഗർകോവിലിലെ പദ്മനാഭപുരം പാലസ് (ഇവിടെയാണ് ‘ഒരു മുറൈ വന്തു..” ചിത്രീകരിച്ചത്) മദ്രാസിലെ ജെമിനി വാസന്റെ വീട് എന്നിവയാണ് മണി ഒരുക്കിയെടുത്തത്. ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമായ തെക്കിനി ജെമിനി വാസന്റെ വീട്ടിൽ നിർമ്മിച്ച സെറ്റ് ആണ്. വാതിൽ, മണിച്ചിത്രത്താഴ്, ഫർണിച്ചർ എല്ലാം അവിടെ ഉണ്ടാക്കിയെടുത്തവയാണ്.