ചെറുകാട്

Cherukadu

മലയാള നോവലിസ്റ്റും നാടകകൃത്തും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന ചെറുകാട്മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കിലെ ചെമ്മലശ്ശേരിയിലെ ചെറുകാട് പിഷാരത്ത് 1914 ഓഗസ്റ്റ് 26നാണ് ജനിച്ചത്. ഗോവിന്ദപിഷാരോടി എന്നായിരുന്നു യഥാര്‍ത്ഥ പേര്.

മലപ്പുറം, ചെറുകര, പെരിന്തല്‍മണ്ണ, കരിങ്ങനാട് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പ്രൈവറ്റായി പഠിച്ച് മലയാളം വിദ്വാന്‍ പരീക്ഷ വിജയിച്ചു. ചെറുകര, ചെമ്മലശ്ശേരി സ്‌കൂളുകളില്‍ അധ്യാപകനായി സേവനനമനുഷ്ഠിച്ചു കൊണ്ടാണ് അധ്യാപനത്തിലേക്ക് കടക്കുന്നത്. പിന്നീട് പാവറട്ടി സംസ്‌കൃത കോളേജിലും പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജിലും അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1960ല്‍ ജോലിയില്‍നിന്നു വിരമിച്ചശേഷം യുജിസി പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

നമ്മളൊന്ന്, മുത്തശ്ശി, മണ്ണിന്റെ മാറില്‍, ഭൂപ്രഭു, മരണപത്രം, ശനിദശ, ദേവലോകം, ചെകുത്താന്റെ കൂട്, തെരുവിന്റെ കുട്ടി, മുദ്രമോതിരം, ചുട്ടന്‍മൂരി, ഒരു ദിവസം, ചെറുകാടിന്റെ ചെറുകഥകള്‍, മനുഷ്യനെ മാനിക്കുക, അന്തഃപുരം, മെത്താപ്പ്, ആരാധന, തിരമാല തുടങ്ങിയവയാണ് പ്രധാനകൃതികള്‍. ജീവിതപ്പാത എന്ന ആത്മകഥയ്ക്കു സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1976 ഒക്ടോബര്‍ 28ന് അന്തരിച്ചു.

 

അവലംബം : ഡിസി ബുക്‌സ്