കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ- 2015 സമ്പൂർണ്ണം

മികച്ച ചിത്രം: ഒഴിവുദിവസത്തെ കളി (സംവിധാനം: സനൽകുമാർ ശശിധരൻ, നിർമ്മാണം : അരുണ മാത്യു, ഷാജി മാത്യു )

(നിർമ്മാതാവിന് 1,00,000/- രൂപയും ശില്പവും പ്രശസ്തി പത്രവും വീതം. സംവിധായകന് 2,00,000/- രൂപയും ശില്പവും പ്രശസ്തി പത്രവും ) 
വർത്തമാനകാല സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിന്റെ ബഹുസ്വരമാനങ്ങളുടെ സത്യസന്ധമായ നേർക്കാഴ്ച്ച. ജാതീയതയും സ്ത്രീവിരുദ്ധതയും ഊറിക്കിടക്കുന്ന മലയാളിയുടെ ആൺജീവിതങ്ങളിലേക്കുള്ള അഗാധമായ ഉൾപ്പിരിവുകളാൽ സമ്പന്നമാണ് ഈ ചിത്രം.)

മികച്ച രണ്ടാം ചിത്രം: അമീബ (സംവിധാനം : മനോജ് കാന, നിർമ്മാണം : പ്രിയേഷ് കുമാർ)

(നിർമ്മാതാവിന് 1,50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും വീതം. സംവിധായകന് 1,50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും ) 
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകളുടെ ജീവിതത്തിന്റെ നേർസാക്ഷ്യം.വിഷപ്രയോഗം സൃഷ്ടിക്കുന്ന ശാരീരകവും മാനസികവും പാരിസ്ഥിതികവുമായ ആഘാതങ്ങളെ അതിതീക്ഷ്ണമായി അനുവാചകരിലേക്ക് പകർന്നു നൽകുന്നു ഈ ചിത്രം.

കലാമൂല്യം ജനപ്രീതിയും നേടിയ ചിത്രം: എന്നു നിന്റെ മൊയ്തീൻ (സംവിധാനം : ആർ എസ് വിമൽ, നിർമ്മാണം : ബിനോയ് ശങ്കരത്തിൽ, രാഗി തോമസ്, സുരേഷ് രാജ്( നിർമ്മാതാവിന് 33,333/- രൂപയും ശില്പവും പ്രശസ്തി പത്രവും വീതം. സംവിധായകന് 1,00,000 രൂപയും ശില്പവും പ്രശസ്തി പത്രവും )
മോഹിപ്പിക്കുന്ന തീവ്രപ്രണയവും അനന്തമായ കാത്തിരിപ്പിന്റെ നിശ്ചയധാർഡ്യവും  അനുവാചകരിലേക്ക് സൗന്ദര്യാത്മകമായി പ്രസരിപ്പിച്ച ചിത്രം.

മികച്ച നടൻ: ദുൽഖർ സൽമാൻ (ചാർലി) (1,00,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
കഥാപാത്രത്തിന്റെ പ്രകാശം നിറഞ്ഞ യൗവ്വനത്തെ അനായാസമായി തന്നിലേക്കാവാഹിക്കുകയും അത് അതേ തീവ്രതയോടെ പ്രേക്ഷകരിലേക്ക് പ്രസരിപ്പിക്കുകയും ചെയ്യുന്ന അഭിനയത്തികവിന്..

മികച്ച നടി: പാർവതി (ചാർലി, എന്ന് നിന്റെ മൊയ്തീൻ(1,00,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
പ്രണയത്തിന്റെ തീർത്തും വ്യത്യസ്തമായ രണ്ടു മുഖങ്ങളെ തന്മയത്തത്തോടെ ആവിഷ്ക്കരിച്ച അഭിനയമികവിന്..

മികച്ച സംവിധായകൻ: മാർട്ടിൻ പ്രക്കാട്ട് (ചാർലി) (2,00,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
(അപചയിച്ചു കൊണ്ടിരിക്കുന്ന മലയാളസിനിമയിൽ സാങ്കേതികവും സർഗ്ഗാത്മകവുമായ നവീകരണത്തിനുള്ള മികച്ച ശ്രമം.)

മികച്ച തിരക്കഥാകൃത്ത്: മാർട്ടിൻ പ്രക്കാട്ട്, ഉണ്ണി ആർ. (ചാർലി)  (25,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
മനുഷ്യനന്മയിലൂന്നിയ പ്രമേയത്തെ ജീവിതസമ്പന്നമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ച് ദുർമ്മേദസ് ഒട്ടുമില്ലാത്ത ആവിഷ്ക്കാരമികവിന്..

മികച്ച അവലംബിത തിരക്കഥ: റാസി മുഹമ്മദ്‌ (വെളുത്ത രാത്രികൾ)  (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
മനുഷ്യബന്ധങ്ങളിലെ സങ്കീർണതകളിലൂടെ സഞ്ചരിച്ച ദോസ്തോവിസ്കിയുടെ രചനക്ക് നൽകിയ ഭാവനാപൂർണമായ പുനരാഖ്യാനത്തിന്..

മികച്ച കഥാകൃത്ത്: ഹരികുമാ‍ർ (കാറ്റും മഴയും) (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
മനുഷ്യശരീരത്തിലെ അവയവങ്ങൾക്കു പോലും വർഗീയത കണക്കുപറഞ്ഞുതുടങ്ങുന്ന ഭീഷണമായ കാലത്തെ അടയാളപ്പെടുത്തുന്ന രചന

മികച്ച നവാഗത സംവിധായക: ശ്രീബാല കെ മേനോൻ (ലൗ 24*7) (1,00,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
മാധ്യമലോകത്തെ ഗ്രസിച്ചിരിക്കുന്ന കച്ചവടവൽക്കരണം വ്യക്തിബന്ധങ്ങളേപ്പോലും ശിഥിലമാക്കുന്നതിന്റെ ശക്തമായ ആവിഷ്ക്കാരം.

മികച്ച ഛായാഗ്രഹണം:ജോമോൻ ടി ജോൺ (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
വ്യത്യസ്ത പ്രമേയങ്ങളെ മിഴിവുറ്റതാക്കിത്തീർത്ത വ്യത്യസ്തങ്ങളായ ചിത്രീകരണത്തിലെ ഛായാഗ്രഹണ മികവിന്..

മികച്ച ചിത്രസംയോജനം: മനോജ് (ഇവിടെ) (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
പ്രമേയത്തിന്റെ ഭാവത്തിന് ഊർജ്ജസ്വലതയും കൃത്യതയും നൽകുന്ന ചിത്രസംയോജനത്തിന്..

പ്രത്യേക ജൂറി പരാമർശം: അഭിനയം: ജയസൂര്യ (സു...സു...സുധി വാത്മീകം, ലുക്കാചുപ്പി) (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
വൈവിധ്യപൂർണ്ണമായ പാത്രാവിഷ്ക്കാര മികവിന്..

പ്രത്യേക ജൂറി പരാമർശം: അഭിനയം: ജോയ് മാത്യു (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
കലാകാരന്റെ സ്വത്വപ്രതിസന്ധിയുടെ ഉൾനീറ്റൽ അനുഭവവേദ്യമാകുന്ന പ്രകടനം

പ്രത്യേക ജൂറി പരാമർശം: അഭിനയം: ജോജു ജോർജ്ജ്  (ഒരു സെക്കണ്ട് ക്ലാസ് യാത്ര, ലുക്കാ ചുപ്പി) (ശില്പവും പ്രശസ്തി പത്രവും)
കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞുള്ള അനായാസ പ്രകടനത്തിന്..

പ്രത്യേക ജൂറി പരാമർശം: ആലാപനം: ശ്രേയ ജയദീപ് (അമർ അക്ബർ ആന്റണി(ശില്പവും പ്രശസ്തി പത്രവും)
 ‘എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്’ എന്ന ഗാനം കുട്ടിത്തം പ്രസരിക്കുന്ന ആലാപനമാധുര്യത്തോടെ ശ്രദ്ധേയമാക്കിയതിന്..

മികച്ച ഗായകൻ: പി ജയചന്ദ്രൻ (ജിലേബി - ഞാനൊരു മലയാളി , എന്നും എപ്പോഴും - മലർവാക കൊമ്പത്തെ, എന്ന് നിന്റെ മൊയ്തീൻ - ശാരദാംബരം(50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
ചലച്ചിത്രഗാനത്തിന്റെ സുവർണകാലം ഓർമ്മിപ്പിക്കുന്ന ഭാവഗായകസാന്നിധ്യം..

മികച്ച ഗായിക: മധുശ്രീ നാരായൺ (ഇടവപ്പാതി - പശ്യതി ദിശി ദിശി) (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
കുറ്റമറ്റ രീതിയിൽ ഭാവസാന്ദ്രത കൊണ്ട് ശ്രദ്ധേയമായ ആലാപനം

പശ്ചാത്തല സംഗീതം: ബിജിബാൽ (പത്തേമാരി, നീന (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
സിനിമയുടെ ദൃശ്യാവിഷ്ക്കാരത്തിന് മികവും ഔന്നത്യവും ഒരുക്കുന്ന ഔചിത്യപൂർണ്ണമായ ശബ്ദവിന്യാസത്തിന്..

മികച്ച സംഗീതം: രമേഷ് നാരായണൻ (ഇടവപ്പാതി - പശ്വതി ദിശി ദിശി , എന്ന് നിന്റെ മൊയ്തീൻ - ശാരദാംബരം ) (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
സംഗീതത്തിന്റെ ആത്മാവ് നഷ്ടമായിക്കൊണ്ടിരിക്കുന്ന കാലത്ത് അതിന്റെ മികവിനെ തിരിച്ചു പിടിക്കുവാനുള്ള വിജയകരമായ യത്നമാണ് രമേഷ് നാരായണന്റെ സംഗീതം

മികച്ച ഗാനരചന: റഫീക്ക് അഹമ്മദ് (കാത്തിരുന്ന് - എന്ന് നിന്റെ മൊയ്തീൻ) (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
ഭാഷയുടെ തെളിമയാർന്ന കാവ്യസൗന്ദര്യം പദങ്ങളിൽ കാത്തുസൂക്ഷിക്കുന്ന കരുത്തുറ്റ രചനക്ക്..

ബാലനടൻ: ഗൗരവ് മേനോൻ (ബെൻ (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
അശാസ്ത്രീയ വിദ്യാഭ്യാസത്തിന്റെയും ചികിത്സാസമ്പ്രദായങ്ങളുടേയും ഇരയായി മാറിയ ബാല്യത്തെ അതീവ മികവോടെ അവതരിപ്പിച്ച അഭിനയത്തികവിന്.

ബാലനടി: ജാനകി മേനോൻ (മാൽഗുഡി ഡെയ്സ്) (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
കുട്ടിത്തത്തിന്റെ കൗതുകങ്ങളും ഒറ്റപ്പെടലിന്റെ വിഹ്വലതകളും ദീപ്തമായി അവതരിപ്പിച്ച നിഷ്ക്കളങ്കബാല്യം..

സ്വഭാവ നടൻ: പ്രേം പ്രകാശ് (നിർണായകം(50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
ഇരുത്തം വന്ന അഭിനയശൈലിയിലൂടെ കഥാപാത്രത്തിന്റെ അന്തർസംഘർഷങ്ങളെ വ്യാഖ്യാനിച്ചതിന്..

സ്വഭാവ നടി: അഞ്ജലി പി വി (ബെൻ) (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
സ്വന്തം മകന്റെ ഭാവിജീവിതം വാർത്തെടുക്കാനുള്ള ശ്രമത്തിൽ സ്വയം ഇരയായി മാറുന്ന ഒരമ്മയുടെ ദൈന്യത തീക്ഷ്ണതയോടെ അവതരിപ്പിച്ചതിന്..

മികച്ച മേക്കപ്പ്: രാജേഷ് നെന്മാറ (നിർണായകം (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
അഭിനേതാക്കളുടെ രൂപമാറ്റത്തിലൂടെ കഥാപാത്രങ്ങളിലേക്ക് പരിണമിപ്പിച്ച കലാവിരുതിന്..

മികച്ച ശബ്ദലേഖനം (സിങ്ക് സൗണ്ട് ): സന്ദീപ്‌ കുറിശ്ശേരി, ജിജി ജോസഫ് (ഒഴിവുദിവസത്തെ കളി) (25,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
കഥാപ്രതലത്തിന്റെയും കഥാപാത്രങ്ങളുടേയും ശബ്ദങ്ങളുടെ യഥാതഥവും നിയന്ത്രണവിധേയവുമായ വിന്യാസം

മികച്ച ലാബ് / കളറിസ്റ്റ് : പ്രസാദ് ലാബ് മുംബൈ - ജെഡി & കിരൺ (ചാർലി) (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
നിറങ്ങളുടെ ഭാവപൂർണ്ണവും അർത്ഥപൂർണ്ണവുമായ വിന്യാസങ്ങളിലെ സാങ്കേതികത്തികവിന്..

മികച്ച കോസ്റ്റ്യൂം: നിസാർ (ജോ & ദി ബോയ് (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
കഥാപാത്രങ്ങളുടേയും കഥാമുഹൂർത്തങ്ങളുടേയും പരിണതിക്ക് യോജിച്ച വേഷപ്പകർച്ചക്ക്..

മികച്ച സൗണ്ട് ഡിസൈൻ: രംഗനാഥ് രവി (എന്ന് നിന്റെ മൊയ്തീൻ (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
ശബ്ദസമന്വയമെന്നത് ശബ്ദഘോഷങ്ങളുടെ കുത്തിനിറക്കലല്ലെന്ന് ഔചിത്യപൂർണ്ണമായ ശബ്ദത്തിന്റെ വിനിയോഗം തെളിയിക്കുന്നു.

മികച്ച നൃത്തം: ശ്രീജിത്ത് (ജോ ആൻഡ് ദി ബോയ്(50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
ചലനങ്ങൾക്ക് ഭാവപൂർണ്ണത നൽകിയതിന്.

മികച്ച കലാസംവിധായിക: ജയശ്രീ ലക്ഷ്മിനാരായണന്‍ (ചാർലി)  (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
ഭാവനാപൂർണ്ണമായ ഒരു കഥാന്തരീക്ഷനിർമ്മിതിയിലൂടെ പ്രമേയത്തെ ദീപ്തമാക്കിയ കലാചാതുര്യത്തിന്..

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആൺ) : ശരത്ത് (ഇടവപ്പാതി) (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
സിദ്ധാർത്ഥയ്ക്കും ഉപഗുപ്തനും സൗമ്യമായ ശബ്ദനിയന്ത്രണത്തിലൂടെ മിഴിവും പുതുജീവനും നൽകിയതിന്. 

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെൺ) :  ഏയ്ഞ്ചൽ ഷിജോയ് (ഹരം) (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
കഥാപാത്രത്തിന്റെ മനോനിലയെ ശബ്ദം കൊണ്ട് വ്യാഖ്യാനിച്ചതിന്.

മികച്ച ശബ്ദമിശ്രണം: രാജകൃഷ്ണൻ എം ആർ (ചാർലി) (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
ശബ്ദമിശ്രണത്തിന്റെ കൃത്യതയാർന്ന വിനിയോഗം ഉന്നതമായ സാങ്കേതികമികവോടെ കൈകാര്യം ചെയ്യുന്ന ശബ്ദകല

മികച്ച കുട്ടികളുടെ ചിത്രം: മലേറ്റം (സംവിധാനം : തോമസ് ദേവസ്യ, നിർമ്മാണം: അമ്പിളി തോമസ്) (നിർമ്മാതാവിന് 3,00,000/- രൂപയും ശില്പവും പ്രശസ്തി പത്രവും വീതം. സംവിധായകന് 1,00,000/- രൂപയും ശില്പവും പ്രശസ്തി പത്രവും ) 
പ്രകൃതിയെ കീറിമുറിക്കുന്ന വികസനസങ്കൽപ്പങ്ങളിൽ സ്വന്തം വിത്തും നേരും ചികയുന്ന ബാല്യത്തിന്റെ നേർക്കാഴ്ച്ച.

മികച്ച ചലച്ചിത്ര പുസ്തകം: 'കെ ജി ജോർജ്ജിന്റെ ചലച്ചിത്രയാത്രകൾ' - കെ ബി വേണു (30,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
സ്വന്തം മാധ്യമത്തിനുള്ളിൽ പൂർണ്ണമായ അധീശത്വമുള്ള അതിന്റെ എല്ലാ വശങ്ങളേക്കുറിച്ചും ധാരണയുള്ള ചലച്ചിത്രകാരനാണ് കെ ജി ജോർജ്ജ് എന്ന് രേഖപ്പെടുത്തുന്ന ഗ്രന്ഥമാണ് കെ ബി വേണു എഴുതിയ ‘കെ ജി ജോർജ്ജിന്റെ ചലച്ചിത്രയാത്രകൾ’. അതിന്റെ അടിസ്ഥാനത്തിൽ മികച്ച ഗ്രന്ഥമായി വിലയിരുത്തുകയും ഈ ഗ്രന്ഥത്തെ കമ്മറ്റി ഏകകണ്ഠമായി ശുപാർശ ചെയ്യുകയും ചെയ്യുന്നു..

മികച്ച ചലച്ചിത്രാധിഷ്ഠിത ലേഖനം: 'സിൽവർ സ്ക്രീനിലെ എതിർനോട്ടങ്ങൾ' - അജു കെ നാരായണൻ (20,000/- രൂപയും ശില്പവും പ്രശസ്തി പത്രവും)
അജു കെ നാരായണൻ എഴുതിയ ‘സിൽവർ സ്ക്രീനിലെ എതിർനോട്ടങ്ങൾ’ എന്ന ലേഖനം വ്യത്യസ്തമായുള്ളതാണ്. എസ് കെ പൊറ്റക്കാടിന്റെ രചനകളായ ‘മൂടുപടം, പുള്ളിമാൻ’ തുടങ്ങിയ ചിത്രങ്ങളെ ചർച്ച ചെയ്യുന്ന ലേഖകൻ എസ് കെയും ചലച്ചിത്ര മാധ്യമവുമായുള്ള കൊടുക്കൽ-വാങ്ങൽ ബന്ധവും ഉൾക്കാഴ്ച്ചയും പരാമർശിക്കുന്ന മികച്ച ചലച്ചിത്രലേഖനത്തിനുള്ള പുരസ്ക്കാരത്തിന് ഈ ലേഖനം കമ്മറ്റി ഏകകണ്ഠമായി ശുപാർശ ചെയ്യുന്നു..

ചലച്ചിത്ര ജൂറി ചെയർമാൻ: മോഹൻ