ടി എം പി നെടുങ്ങാടി
മലയാള സിനിമാ നിരൂപണ രംഗത്തും സാംസ്കാരിക മണ്ഡലത്തിലും തനതായ മുദ്രപതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ടി.എം.പി. നെടുങ്ങാടി. 'മാതൃഭൂമി' ആഴ്ചപ്പതിപ്പിലെ 'ചിത്രശാല' എന്ന പംക്തിയിലൂടെ 'നാദിർഷ' എന്ന തൂലികാ നാമത്തിൽ അദ്ദേഹം എഴുതിയ ഗൗരവമേറിയ സിനിമാ നിരൂപണങ്ങൾ മലയാളികൾക്ക് പുത്തൻ കാഴ്ചപ്പാടുകൾ പകർന്നുനൽകി.
1928 ൽ കോഴിക്കോട് ജനിച്ച അദ്ദേഹത്തിന്റെ പൂർണ്ണനാമം തലക്കൊടി മഠത്തിൽ പുരുഷോത്തമൻ നെടുങ്ങാടി എന്നാണ്. പി.സി. മാനവേദൻ രാജയുടെയും ഭാരതി കോവിലമ്മയുടെയും മൂത്തമകനായിരുന്ന ഇദ്ദേഹം ചരിത്രപുരുഷനായ സാക്ഷാൽ അപ്പു നെടുങ്ങാടിയുടെ അനന്തരവളുടെ മകനായിരുന്നു.
സംസ്കൃതം, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രഗത്ഭരായ ഗുരുക്കന്മാരിൽ നിന്ന് ശിക്ഷണം നേടി. കുട്ടിക്കാലത്ത് ലഭിച്ച കർണാടക സംഗീതത്തിലെയും കഥകളിയിലെയും പരിശീലനം പിൽക്കാലത്ത് കലകളിൽ അഗാധമായ അറിവ് നേടാൻ അദ്ദേഹത്തിന് അടിത്തറ പാകി.
നാടകകൃത്തും ഭാഷാപണ്ഡിതനുമായ പ്രൊഫ. എം.പി. ശിവദാസമേനോനെപ്പോലുള്ള പ്രഗത്ഭരുമായുള്ള സഹവാസം നാടകത്തിലും ഭാഷാശാസ്ത്രത്തിലും ആഴത്തിലുള്ള അറിവ് നേടാൻ സഹായിച്ചു. സാമൂതിരി കോളേജിൽ (ഇപ്പോഴത്തെ ഗുരുവായൂരപ്പൻ കോളേജ്) നിന്ന് ബിരുദം നേടിയ ശേഷം, 1951 ൽ മദിരാശി ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. എടുത്തു.
കുറച്ചുകാലം 'മദ്രാസ് മെയിൽ' പത്രത്തിൽ ഫ്രീലാൻസ് ലേഖകനായും പിന്നീട് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായും ജോലി ചെയ്തു. 1954 ൽ ബോംബെയിലെ 'മഹീന്ദ്ര ആൻഡ് മഹീന്ദ്ര'യിൽ എക്സിക്യൂട്ടീവായി ചേർന്നു. 1989 ൽ പ്ലാന്റ് മാനേജരായിരിക്കെ ഉദ്യോഗത്തിൽ നിന്ന് വിരമിച്ചു.
1961 മുതൽ ബോംബെയിലെ ഭാരതീയ വിദ്യാഭവന്റെ ജേണലിസം കോളേജിൽ പഠിപ്പിച്ചു തുടങ്ങി. എം.ജെ. അക്ബർ അടക്കം ഇന്ത്യൻ പത്രലോകത്തെ പ്രമുഖരായ പലരും അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. 1994 ൽ കോഴിക്കോട്ട് സ്ഥിരതാമസമാക്കിയപ്പോൾ അവിടത്തെ ഭാരതീയ വിദ്യാഭവന്റെ ജേണലിസം കോളേജിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തു. ജീവിതാവസാനം വരെ ആ സ്ഥാപനത്തിന്റെ നെടുന്തൂണായി അദ്ദേഹം പ്രവർത്തിച്ചു.
നിശിതമായ ബുദ്ധിയും, കൃത്യമായ ഹാസ്യബോധവും, ശക്തമായ അക്കാദമിക് അടിത്തറയും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് ശ്രോതാക്കളെ ചിന്തിപ്പിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. മലയാള സിനിമയുടെ ആവിർഭാവകാലം മുതലേ മാതൃഭൂമിയിൽ സിനിമാ നിരൂപണങ്ങൾ എഴുതിയിരുന്നു.
സിനിക്ക് (എം. വാസുദേവൻ നായർ), നാദിർഷ (ടി.എം.പി. നെടുങ്ങാടി) തുടങ്ങിയവരുടെ നിരൂപണങ്ങൾ വായിച്ച ശേഷം മാത്രം സിനിമ കാണാൻ പോകുന്ന ഒരു കാലം കുടുംബപ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നു. സിനിമാ സൗന്ദര്യശാസ്ത്രത്തിൽ അധിഷ്ഠിതമായ അദ്ദേഹത്തിന്റെ രചനകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 'മാതൃഭൂമി' സിനിമാ പതിപ്പിലും അദ്ദേഹം എഴുതിയിരുന്നു.
2002 ൽ കറന്റ് ബുക്സ് (തൃശൂർ) അദ്ദേഹത്തിന്റെ ലേഖനങ്ങൾ സമാഹരിച്ച് 'സിനിമ: കളിയും കാര്യവും' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. നിരവധി മലയാള ചലച്ചിത്രങ്ങൾക്ക് ഇംഗ്ലീഷിൽ സബ്ടൈറ്റിലുകൾ നൽകിയിട്ടുമുണ്ട്. എഴുപതുകളിൽ ബോംബെയിലെ മലയാള നാടകവേദിയിലുണ്ടായ കുതിച്ചുചാട്ടത്തിന്റെ പ്രധാന സാരഥിയായിരുന്നു നെടുങ്ങാടി.
ഡൽഹി സ്കൂൾ ഓഫ് ഡ്രാമയുടെ സ്ഥാപക ഡയറക്ടറായ ഇബ്രാഹിം അൽക്കാസിയിൽ നിന്ന് നാടകത്തിന്റെ പ്രായോഗിക വശങ്ങളിൽ ശിക്ഷണം നേടിയിരുന്നു. ബോംബെയിൽ 'പുറപ്പാട്' എന്ന പേരിൽ ഒരു നാടക സമിതി രൂപീകരിച്ച് പ്രവർത്തിച്ചു. യുവാക്കളെ നാടകതത്വങ്ങൾ അഭ്യസിപ്പിച്ചും സംവാദങ്ങളിലൂടെ പ്രകോപിപ്പിച്ചും അദ്ദേഹം നാടകരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു.
മറാഠി, ഹിന്ദി നാടകരംഗങ്ങളിലെ സാങ്കേതികതകളെക്കുറിച്ച് അദ്ദേഹത്തിന് അഗാധമായ അറിവുണ്ടായിരുന്നു. പരിസ്ഥിതി പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ജോസഫ് ജോണിനോടൊപ്പം 'ഫ്രന്റ്സ് ഓഫ് ട്രീസ്' എന്ന സംഘടന ആരംഭിച്ചു. ഈ സംഘടനയാണ് 'സൈലന്റ് വാലി' സംരക്ഷണത്തിനായി 1980 ൽ ഹൈക്കോടതിയെ സമീപിച്ചത്.
ചിത്രപ്രദർശനം, കവിതാപാരായണം, നാടകം, സംഗീതക്കച്ചേരി, നൃത്തം, സാഹിത്യചർച്ച, തീയറ്റർ വർക്ക്ഷോപ്പ് എന്നിങ്ങനെ സാംസ്കാരിക മണ്ഡലത്തിലെ എല്ലാ വിഷയങ്ങളിലും വ്യക്തമായ അഭിപ്രായങ്ങളുള്ള ഒരു സകലകലാ വല്ലഭനായിരുന്ന അദ്ദേഹം 1999 മാർച്ച് 17 ആം തിയതി തന്റെ 71 ആം വയസ്സിൽ അന്തരിച്ചു. ഭാരതി നേത്യാർ ആണ് ഭാര്യ. താമര, ലോപമുദ്ര എന്നിവർ മക്കളാണ്.


