പ്രഭാവർമ്മ

Prabhavarmma
പ്രഭ വർമ്മ
എഴുതിയ ഗാനങ്ങൾ: 42

മലയാള കവിയും , എഴുത്തുകാരനും , ചലച്ചിത്രഗാന രചയിതാവും പത്രപ്രവർത്തകനും ടെലിവിഷൻ അവതാരകനുമാണ്‌ പ്രഭാവർമ്മ.

മരണത്തിനു കുറച്ചുനാള്‍ മുന്‍പ് മഹാനായ കവി വയലാര്‍ രാമവര്‍മ്മയെ അദ്ദേഹം  അവസാനമായി പങ്കെടുത്ത ഒരു ചടങ്ങില്‍ വെച്ച് പരിചയപ്പെട്ടപ്പോള്‍ എന്തെങ്കിലും രണ്ടു വരി എഴുതിത്തരുവാന്‍  നീട്ടിയ നോട്ടുബുക്കില്‍ “പണ്ടേ തുരുമ്പിച്ച പൊന്നുടവാളുമായ് തെണ്ടാതിരിക്കട്ടെ നാളെയീ ക്ഷത്രിയന്‍” എന്നു കുറിക്കുമ്പോള്‍ വയലാറിലെ ദീര്‍ഘദര്‍ശി നാളെയുടെ സാഹിത്യകാരനെ ,തന്‍റെ പിന്മുറക്കാരനെ തിരിച്ചറിഞ്ഞിരുന്നിരിക്കണം!

ഒരു പക്ഷേ വയലാര്‍ എഴുതിയ അവസാന വരികള്‍ എന്ന് കരുതപ്പെടുന്നതും ഈ വാചകങ്ങള്‍ തന്നെ. പിന്നീട് വയലാര്‍ അവാര്‍ഡ് അടക്കം ഒരുപിടി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ പ്രഭാവര്‍മ്മ മലയാള സിനിമാഗാനരചനാ രംഗത്തേക്ക് കടന്നു വന്നത് ചരിത്രം .

1959ല്‍ പത്തനംതിട്ട  ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് കടപ്രയില്‍ ആണ് ജനനം ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദവും മധുര കാമരാജ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ലോ കോളേജിൽ നിന്ന് എൽ.എൽ.ബി.യും കരസ്ഥമാക്കിയിട്ടുണ്ട്.ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്‍റെ പ്രസ്സ് സെക്രട്ടറിയായിരുന്നു. ദേശാഭിമാനി ഡൽഹി ബ്യൂറോ ചീഫ് ആയും  , കൈരളി ടി.വി. ഡയറക്ടറര്‍ ആയും, കേരള സാഹിത്യ അക്കാദമിയുടെ നിർവാഹക സമിതി അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 'ഇന്ത്യാ ഇൻസൈഡ്' എന്ന ഒരു വാര്‍ത്താധിഷ്ടിത പരിപാടി പീപ്പിൾ ടി.വിയിൽ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.

സൗപര്‍ണ്ണിക,അര്‍ക്കപൂര്‍ണ്ണിമ,ചന്ദനനാഴി,ആര്‍ദ്രം,അവിചാരിതം എന്നീ കാവ്യസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റു പ്രസിദ്ധീകരണങ്ങളില്‍ “പാരായണത്തിന്‍റെ രീതി ഭേദങ്ങള്‍” എന്ന പ്രബന്ധ സമാഹാരവും “മലേഷ്യന്‍ ഡയറിക്കുറിപ്പുകള്‍” എന്ന യാത്രാ വിവരണവും ഉള്‍പ്പെടും.

അർക്കപൂർണ്ണിമ എന്ന കവിതാസമാഹാരത്തിന്‌ 1995 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും 2013 ല്‍ ശ്യാമമാധവം എന്ന കൃതിക്ക് വയലാര്‍ അവാര്‍ഡും ലഭിച്ചു. ഇതുകൂടാതെ ചങ്ങമ്പുഴ അവാര്‍ഡ് , അങ്കണം അവാര്‍ഡ് ,വൈലോപ്പള്ളി പുരസ്കാരം,മികച്ച ജെനറല്‍ റിപ്പോര്‍ട്ടിങ്ങിന് ഉള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് എന്നിങ്ങനെ സാഹിത്യരംഗത്തും ,പത്രപ്രവര്‍ത്തന രംഗത്തും ഉള്ള നിരവധി അവാര്‍ഡുകള്‍ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട് .

സ്വര്‍ഗ്ഗാരോഹണത്തിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ കൃഷ്ണമനസ്സിലൂടെ കടന്നു പോയ പോയകാല ജീവിത ചിത്രങ്ങള്‍ പ്രമേയമാക്കിയ കൃതിയാണ് ശ്യാമമാധവം.ഇതിഹാസ പുരാണങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ശ്രീകൃഷ്ണനു പകരം പാപബോധത്താല്‍ നീറുന്ന മറ്റൊരു കൃഷ്ണനെ അവതരിപ്പിച്ച ഈ കാവ്യാഖ്യായിക മലയാള സാഹിത്യചരിത്രത്തില്‍ തന്നെ തികച്ചും വേറിട്ടു നില്‍ക്കുന്ന സൃഷ്ടിയാണ്.

ഭാര്യ:മനോരമ , മകൾ:ജ്യോത്സന.

ചലച്ചിത്ര പുരസ്കാരങ്ങള്‍ :

മികച്ച ഗാന രചയിതാവിനുള്ള ദേശീയ പുരസ്കാരം:

2019 - കോളാമ്പി എന്ന ചിത്രത്തിലെ ' ആരോടും പറയുക വയ്യെന്‍ ' എന്ന ഗാനത്തിന്

മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്കാരം മൂന്ന് തവണ:
 

2006 - ഔട്ട്‌ ഓഫ് സിലബസ്സ് എന്ന ചിത്രത്തിലെ ' പൂവിന്‍ ഇതള്‍ചെപ്പില്‍ ' എന്ന ഗാനത്തിന്.

2013 - നടന്‍ എന്ന ചിത്രത്തിലെ ' ഏതു സുന്ദര സ്വപ്നയവനിക ' എന്ന ഗാനത്തിന്.

2017 - ക്ലിന്റ് എന്ന ചിത്രത്തിലെ ' ഓളത്തിൻ മേളത്താൽ ' എന്ന ഗാനത്തിന്.

 

റഫറന്‍സ് : ഡി.സി ബുക്സ് വെബ്‌ , ഉള്ളുതുറന്നു-ACV അഭിമുഖം