കലൂർ ഡെന്നിസ്

Kaloor Dennis
കഥ: 5
സംഭാഷണം: 115
തിരക്കഥ: 111

എറണാകുളം കലൂർ കൊല്ലംപറമ്പിൽ ജോസഫിന്റേം അന്നാമ്മയുടെയും മകൻ. 1980-90 കാലഘട്ടത്തിൽ മലയാളസിനിമയിലെ ഏറ്റവും തിരക്കുള്ള ഹിറ്റ്മേക്കറായിരുന്നു കലൂർ ഡെന്നിസ്. ഒരു വർഷം തന്നെ 12ഓളം തിരക്കഥകളെഴുതിയ എഴുത്തുകാരൻ. ചെറുപ്പത്തിൽത്തന്നെ സിനിമയോടു തോന്നിയ ആഭിമുഖ്യം സിനിമാ പ്രസിദ്ധീകരണങ്ങളിലും ആനുകാലികങ്ങളിലും കഥകളും ലേഖനങ്ങളുമായി എഴുതിത്തുടങ്ങാൻ കാരണമായി. കെ ജെ ഡെന്നിസെന്ന പേര് സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരമാണ് കലൂർ ഡെന്നിസെന്നാക്കി മാറ്റിയത്. ഏയ്ഞ്ചൽ ജോർജ്ജിന്റ് ചിത്രകൗമുദി എന്ന മാഗസിനിൽ സ്ഥിരമായി ലേഖനങ്ങളെഴുതി.  ആർട്ടിസ്റ്റ് കിത്തോയും സെബാസ്റ്റ്യൻ പോളുമായി ചേർന്ന് 1972 ൽ ചിത്രപൗർണ്ണമി എന്നൊരു പത്രം കുറെ വർഷക്കാലം നടത്തിയിരുന്നു. ജോണ്‍ പോളും ഈ പത്രത്തിൽ സഹകരിച്ചിരുന്നു. പത്രവർത്തനത്തിനൊപ്പം അമച്വർ നാടക വേദികളിലെ സജീവ സാന്നിധ്യമായിരുന്നു കലൂർ ഡെന്നീസ്. അമ്മാവനോടൊത്ത് തമിഴ്നാട്ടിലെ മേട്ടൂരിൽ കുറച്ച് കാലം ചിലവിട്ടത് തമിഴ് ഭാഷ കൈകാര്യം ചെയ്യാൻ ഡെന്നിസിനെ പ്രാപ്തനാക്കി.പിന്നീട് തമിഴ് സിനിമാ പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങൾ തന്റെ പത്രത്തിനായി തർജ്ജിമ ചെയ്യുവ്വാൻ അത് അദ്ദേഹത്തിനു സഹായകമായി.

ഈ മനോഹര തീരം എന്ന ചിത്രത്തിന്റെ ചർച്ചക്കായി കിത്തോയുടേയും ജോണ്‍ പോളിന്റെയും നിർബന്ധത്തിനു വഴങ്ങിയാണ് പാറപ്പുറത്തിനും കിത്തോക്കുമൊപ്പം ഹൈദരാബാദിൽ ഐ വി ശശിയെ കാണാൻ ആദ്യമായി ഡെന്നീസ് പോകുന്നത്. അന്ന് ഐ വി ശശിയുടെ നിർബന്ധത്തിനു വഴങ്ങി പാറപ്പുറത്തിന്റെ തിരക്കഥയിൽ ജോണ്‍ പോളിനൊപ്പം സഹകരിച്ചു.  അനുഭവങ്ങളേ നന്ദി എന്ന ഐ വി ശശി ചിത്രത്തിനു കഥയെഴുതിക്കൊണ്ടാണ് സിനിമയിൽ സ്വതന്ത്രമായി തുടക്കമിടുന്നത്, ഇതിനു പുറമേ ഇവിടെ കാറ്റിനു സുഗന്ധം, അകലങ്ങളിൽ അഭയം, ഒന്നാണ് നമ്മൾ എന്ന നാലു സിനിമകൾക്ക് ഡെന്നിസ് കഥയെഴുതി.  ആന്റണി ഈസ്റ്റ്മാന്റെ വയൽ എന്ന ചിത്രത്തിനാണ് ആദ്യമായി കലൂർ ഡെന്നീസ് തിരക്കഥയെഴുതുന്നത്. ചാമരത്തിനു ശേഷം ജഗൻ പിക്ചേഴ്സ് നിർമ്മിച്ച് കലൂർ ഡെന്നിസ് രചന നിർവ്വഹിച്ച  രക്തം  എന്ന ചിത്രത്തിലേക്ക് ജോഷിയെ സംവിധായകനായി നിർദ്ദേശിച്ചതും കലൂർ ഡെന്നീസായിരുന്നു. രക്തം എന്ന ആ മൾട്ടി സ്റ്റാർ ചിത്രം സൂപ്പർ ഹിറ്റായതോടെ മലയാള സിനിമയിൽ ജോഷി-കലൂർ ഡെന്നീസ് എന്നൊരു പുതിയ കൂട്ടുകെട്ട് പിറവികൊണ്ടു. ജൂബിലിയുടെ ആ രാത്രി എന്ന ചിത്രത്തിലൂടെ ആ കൂട്ടുകെട്ടിലേക്ക് മമ്മൂട്ടി കൂടി കടന്നു വന്നു. സന്ദർഭം, കഥയിതു വരെ, ഒന്നിങ്ങു വന്നെങ്കിൽ തുടങ്ങി നിരവധി ഹിറ്റു ചിത്രങ്ങൾ ആ കൂട്ടുകെട്ടിൽ പിറന്നു. മമ്മൂട്ടി - പെട്ടി - കുട്ടി എന്ന വാണീജ്യ വിജയത്തിന്റെ ഫോർമുലക്ക് തുടക്കമിട്ടത് കലൂർ ഡെന്നീസായിരുന്നു. പിന്നീട് മമ്മൂട്ടിയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ആ കൂട്ടുകെട്ട് പിരിഞ്ഞു. അതിനു ശേഷമാണു മോഹൻലാലിനെ നായകനാക്കി ജോഷി-കലൂർ ഡെന്നീസ് ടീമിന്റെ ജനുവരി ഒരു ഓർമ്മ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രം ഉണ്ടായത്.

കുടുംബചിത്രങ്ങൾക്ക് സ്ഥിരമായി കഥകളെഴുതിയ അദ്ദേഹം, തൊണ്ണൂറുകളിലെ മാറിയ ട്രെൻഡിനനുസരിച്ച് ഗജകേസരിയോഗം, മിമിക്സ്‌ പരേഡ് തുടങ്ങി ഒട്ടേറെ തമാശ ചിത്രങ്ങൾക്ക് തിരക്കഥകൾ ഒരുക്കി.  മിമിക്സ് പരേഡിന്റെ വൻ വാണീജ്യവിജയത്തിനു ശേഷം സിമ്പിൾ പ്രൊഡക്ഷനുമായി ചേർന്ന് ആ ചിത്രത്തിന്റെ അടുത്ത ഭാഗമായ കാസർഗോഡ്‌ കാദർഭായി ചെയ്തു.  മുകേഷ്, സിദ്ദിക്ക്, ജഗദീഷ് തുടങ്ങിയ നടന്മാർക്ക് മുൻ നിരയിലേക്ക് കടന്നു വരാൻ വഴിയൊരുക്കിയത് കലൂർ ഡെന്നീസിന്റെ ചിത്രങ്ങളായിരുന്നു. അതിന്റെ തുടർച്ചയെന്നവണ്ണം മുൻ നിര നായക നടന്മാരെ ഒഴിവാക്കി, ജഗദീഷിനെ നായകനാക്കി സ്ത്രീധനം എന്ന ചിത്രം ചെയ്യാനുള്ള തീരുമാനവും കലൂർ ഡെന്നീസിന്റേതായിരുന്നു. കമലിന്റെ  ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ് എന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ, ചിത്രപൗർണ്ണമി എന്ന ബാനറിൽ കലൂർ ഡെന്നീസ് കിത്തോയോടൊപ്പം സഹകരിച്ചു. ത്രീ മെൻ ആന്റ് എ ബേബി എന്ന അമേരിക്കൻ ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് തൂവൽസ്പർശം എന്ന കമൽ ചിത്രത്തിനു തിരക്കഥയൊരുക്കിയതും അദ്ദേഹമാണ്. ജയരാജ് സംവിധാനം ചെയ്ത കുടുംബസമേതത്തിനു ആദ്യമായി അദ്ദേഹത്തിനു തിരക്കഥക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ആ കാലത്ത് വില്ലൻ വേഷങ്ങളിൽ സജീവമായിരുന്ന ബാബു ആന്റണി നായക വേഷങ്ങളിലേക്ക് കടന്നതും കലൂർ ഡെന്നീസ് ചിത്രങ്ങളിലൂടെയാണ്. ഉപ്പുകണ്ടം ബ്രദേഴ്സ്, കമ്പോളം തുടങ്ങിയ ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായി. കർപ്പൂരദീപം എന്ന ജോർജ്ജ് കിത്തു ചിത്രവുമായി ബന്ധപ്പെട്ട് തിരക്കഥയുടെ പേരിൽ സുരേഷ് ഗോപിയുമായി അസ്വാരസ്യങ്ങളുണ്ടായി. ഇതേത്തുടർന്ന് മാക്ട എന്നൊരു സംഘടന രൂപീകരിക്കുവാൻ മു‌ൻകൈ എടുത്ത ഡെന്നിസ് മാക്ടയുടെ സ്ഥാപകനേതാവുമായി മാറി. ശാരീരികമായ അസ്വാസ്ഥ്യങ്ങളെ തുടർന്ന് കുറച്ച് നാൾ മുഖ്യധാരയിൽ നിന്ന് മാറി നിന്നിരുന്നെങ്കിലും തിരികെ വന്ന ശേഷം എഗൈൻ കാസർഗോഡ്‌ കാദർ ഭായി, ക്ലൈമാക്സ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി.

1982 ൽ കൂനമ്മാവ് സ്വദേശിനിയായ സീനയെ വിവാഹം കഴിച്ച ഡെന്നിസിന്റെ മക്കൾ ഡിനു, ഡീൻ എന്നിവരാണ്. ഡിനു ഡെന്നീസ്, പ്രണയമണിത്തൂവൽഒറ്റനാണയം, എന്നിട്ടും തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.