ജയൻ

Jayan (Actor)
Jayan
Date of Birth: 
ചൊവ്വ, 25 July, 1939
Date of Death: 
Sunday, 16 November, 1980
Krishnan Nair
കൃഷ്ണൻ നായർ

1939 ജൂലായ് 25 ആം തിയതി കൊല്ലം ജില്ലയിലെ  തേവളളിയിലെ ഓലയിലാണ് കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ ജനിച്ചത്. സത്രം മാധവൻപിള്ള എന്നും കൊട്ടാരക്കര മാധവൻപിള്ള എന്നും അറിയപ്പെട്ടിരുന്ന അച്ഛൻ  തിരുവിതാംകൂർ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു. മാതാവ് ഓലയിൽ ഭാരതിയമ്മ. സോമൻ നായർ എന്ന അനുജനും അദ്ദേഹത്തിനുണ്ടായിരുന്നു. 

വീടിനടുത്തുണ്ടായിരുന്ന മലയാളി മന്ദിരം സ്കൂളിലാണ് ജയൻ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ജയൻ ഗവൺമെന്റ് ബോയ്സ് സ്കൂളിലാണ് പഠിച്ചത്. പഠനത്തിലും കലാകായികരംഗത്തും മിടുക്കനായിരുന്ന ജയൻ പാടുവാനും അഭിനയത്തിലും ആയോധനകലകളിലുമൊക്കെ നൈപുണ്യം പുലർത്തിയിരുന്നു. സ്കൂളിലെ എൻ.സി.സിയിൽ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു. ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു. പതിനഞ്ച് വർഷത്തെ നാവികജീവിതത്തിനു ശേഷമായിരുന്നു അദ്ദേഹം സിനിമാരംഗത്തേക്കെത്തുന്നത്. 1974 ല്‍ റിലീസ് ചെയ്ത ശാപമോക്ഷമായിരുന്നു ആദ്യ ചിത്രം. ജയന്റെ അമ്മാവന്റെ മകളായിരുന്ന അഭിനേത്രി ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്ത് പരിചയപ്പെടുത്തുന്നത്.  ചെറിയ വേഷങ്ങളിലൂടെ അഭിനയലോകത്ത് സജീവമായിരുന്നെങ്കിലും ഇവയിൽ പലതും വില്ലൻവേഷങ്ങളായിരുന്നു. 

സംഭാഷണത്തിലും അഭിനയത്തിലും പ്രത്യേകതയുണ്ടായിരുന്ന ജയന്റെ ശൈലിയും ശബ്ദവും മലയാള സിനിമയിൽ പ്രത്യേകശ്രദ്ധ പിടിച്ചു പറ്റി. ജയന്  സാഹസികതയോടുള്ള പ്രണയം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി.  സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനിൽ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റൻ ഗ്ലാസ് ഡോറുകൾ തകർത്തു മുന്നേറാനോ വലിയ കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടാനോ ഒക്കെയുള്ള സാഹസിക രംഗങ്ങളിൽ അഭിനയിക്കുന്നത് ജയന് ‌ഹരമായിരുന്നു. 
 
1976 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്‍ത പഞ്ചമിയാണ് കൃഷ്ണന്‍നായരുടെ അഭിനയജീവിതത്തിലെ വഴിത്തിരിവ്. കൃഷ്‍ണന്‍ നായര്‍ ആ ചിത്രത്തിലൂടെ ജയനായി മാറി.  മലയാളസിനിമയിലെ കരുത്തനായ പ്രതിനായകനായി മാറിയ അദ്ദേഹം പിന്നീട് ഉപനായകനായും നായകനായും വളര്‍ന്നു. ഹരിഹരന്റെ ശരപഞ്ജരമാണ് ജയന്‍ നായകനായ ആദ്യചിത്രം. 

ഐ വി ശശിയുടെ അങ്ങാടിയിലെ ജയന്റെ താരപരിവേഷത്തിനു മാറ്റുകൂട്ടി. ജയന്‍-സീമ ജോടി അക്കാലത്ത് ചെറുപ്പക്കാരുടെ ഹരമായിരുന്നു.
സാഹസികരംഗങ്ങളാണ് ജയനെ സൂപ്പര്‍താരമാക്കിയത്. അതേ സാഹസികത തന്നെയാണ് നാല്‍പ്പത്തിഒന്നാം വയസ്സില്‍ ജയന്റെ മരണത്തിനും കാരണമായത്.  കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റർ അപകടത്തിലാണ് 1980 നവംബർ 16 ആം തിയതി അദ്ദേഹം  അകാലമൃത്യുവടയുന്നത്. 

തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളവാരത്ത് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. സംവിധായകൻ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടിൽ സംതൃപ്തനായിരുന്നു എന്നു പറയപ്പെടുന്നു. ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകൾ എടുത്തിരുന്നു. എന്നാൽ തന്റെ പ്രകടനത്തിൽ അസംതൃപ്തനായിരുന്ന ജയൻ മറ്റൊരു ഷോട്ട് എടുക്കാൻ സംവിധായകനെ നിർബന്ധിക്കുകയായിരുന്നുവെന്ന് കോളിളക്കത്തിന്റെ നിർമാതാവ് പറയുന്നു. ജയന്റെ മൃതദേഹം ചെന്നൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു. തുടർന്ന് മൃതദേഹം വിലാപയാത്രയായി അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചശേഷം വീട്ടുവളപ്പിൽ അച്ഛന്റെ അന്ത്യവിശ്രമസ്ഥാനത്തിനടുത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. 

നിരവധി ആളുകളാണ് അദ്ദേഹത്തെ അവസാനമായി കാണാനെത്തിയത് എന്നതിനാൽത്തന്നെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് വളരെയധികം ബുദ്ധിമുട്ടേണ്ടിവന്നു. ജയന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ജന്മ സ്ഥലമായ കൊല്ലം ജില്ലയിലെ ഓലയിൽ എന്ന സ്ഥലത്തിന് ജയൻ നഗർ എന്ന് പേര് നൽകുകയും അദ്ദേഹത്തിന്റെ പേരിൽ ജയൻ മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ് രൂപീകരിക്കുകയും, എല്ലാ വർഷവും അദേഹത്തിന്റെ ജന്മ ദിനത്തിൽ സമൂഹ സദ്യയും ആദ്ദേഹം അഭിനയിച്ച ചിത്രങ്ങളുടെ പ്രദർശനവും നടത്തി വരുന്നുണ്ട്. 

കൊല്ലം ഓലയിലെ നാണി മെമ്മോറിയൽ ഹോസ്പിറ്റലിനു മുൻവശത്ത് 2013 ആഗസ്റ്റ് മാസം ജയന്റെ പ്രതിമ പ്രശസ്ത സിനിമ താരവും കൊല്ലം സ്വദേശിയുമായ മുകേഷ് അനാച്ഛാദനം ചെയ്തു.