Kitho

കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി ജനനം. കുട്ടിക്കാലത്ത് തന്നെ ചിത്രങ്ങളും ശില്പങ്ങളുമൊക്കെ ഉണ്ടാക്കി പരിശീലിച്ച കിത്തോ മഹാരാജാസ് കോളേജിൽ പ്രീയൂണിവേഴ്സിറ്റി തലത്തിൽ പഠിക്കുമ്പോൾ ആർട്ടിസ്റ്റിനുള്ള ഗോൾഡ് മെഡൽ കരസ്ഥമാക്കിയിരുന്നു. പ്രൊഫഷണൽ ആർട്ടിസ്റ്റാവുക എന്ന ലക്ഷ്യത്തോടെ പ്രീയൂണിവേഴ്സിറ്റി പഠനം ഉപേക്ഷിച്ച കിത്തോ ബന്ധുവും പോർട്രൈറ്റ് ആർട്ടിസ്റ്റിന്റുമായിരുന്ന സേവ്യർ അത്തിപ്പറമ്പന്റെ സഹായത്തോടെ കൊച്ചിൻ ആർട്സിൽ പഠിക്കുവാൻ തുടങ്ങി. ഏകദേശം നാലു വർഷക്കാലം എക്സ്പീരിയൻസ് നേടിയെടുത്ത ശേഷം കൊച്ചിയിൽ എം ജി റോഡിൽ "ഇല്ലസ്ട്രേഷൻ&ഗ്രാഫിക്സ്" എന്ന സ്ഥാപനം ആരംഭിച്ച് പ്രവർത്തനമാരംഭിച്ചു. ചിത്രകൗമുദി എന്ന സിനിമാ മാസികയിൽ സുഹൃത്തും പിന്നീട് പ്രഗൽഭ തിരക്കഥാകൃത്തുമായി മാറിയ കലൂർ ഡെന്നിസിന്റെ നീണ്ട കഥകൾക്ക്  ചിത്രം വരച്ച് കൊടുത്തത് ആദ്യത്തെ അവസരമായി.കിത്തോയുടെ വരകൾ ശ്രദ്ധേയമായതിനേത്തുടർന്ന് മറ്റ് പ്രമുഖ മാധ്യമങ്ങളിലും ആനുകാലികങ്ങളുമൊക്കെ കിത്തോ സ്ഥിരമായി ഉപയോഗിക്കപ്പെട്ടു. സിനിമാ മാഗസിനുകളിലൂടെ സിനിമാ പരിചയങ്ങളും ഒടുവിൽ സംവിധായകനായ ഐ വി ശശിയേയും പരിചയപ്പെട്ടതോടെ കിത്തോയുടെ ചലച്ചിത്രലോകത്തേക്കുള്ള തുടക്കവുമായി.

തുടർന്ന് മലയാള ചലച്ചിത്രലോകത്ത് കിത്തോയുടെ പരസ്യങ്ങൾ ട്രെൻഡ് സെറ്ററുകളായി മാറി. കലാസംവിധാനവും പരസ്യകലയും ഒരു പോലെ കൈകാര്യം ചെയ്ത കിത്തോ തിരക്കുള്ള ചലച്ചിത്രപ്രവർത്തകരിൽ ഒരാളായി മാറി. പരസ്യകലയോടൊപ്പം തന്നെ സിനിമ നിർമ്മിക്കുകയും സിനിമക്ക് കഥയെഴുതിയുമൊക്കെ സിനിമയിൽ തുടർന്നുവെങ്കിലും സിനിമാ മേഖലയിൽ നിന്ന് പതുക്കെ അകന്ന കിത്തോ ആത്മീയ ജീവിതത്തിലേക്കും ബൈബിൾ സംബന്ധിയായ പുസ്തകങ്ങളിലെ ഇല്ലസ്ട്രേഷനുകളിലേക്കും തിരിഞ്ഞു. "കിത്തോസ് ആർട്ട് " എന്ന സ്ഥാപനവുമായി കൊച്ചിയിൽ പ്രവർത്തിക്കുന്ന കിത്തോയുടെ ഇളയ മകൻ കമൽ കിത്തോയാണ് പിൻഗാമിയായി പിതാവിനോടൊപ്പമുള്ളത്. മൂത്ത മകൻ അനിൽ ദുബായിൽ ജോലി ചെയ്യുന്നു.  ഭാര്യ ലില്ലിയോടും ഇളയ മകനോടുമൊത്ത് കിത്തോ കൊച്ചിയിൽ താമസിക്കുന്നു.

വിവരങ്ങൾക്ക് കടപ്പാടുകൾ : സാബു ജോസഫിന്റെ ഫേസ്ബുക്ക് ചോദ്യം , ടീന മാർട്ടിൻ