തിക്കുറിശ്ശിക്ക് നീണ്ട പ്രസംഗങ്ങൾ കൊടുക്കരുത്

5. കേരളകേസരി (1951 നവംബർ)

പാട്ടില്ലാത്ത പടമില്ലല്ലൊ നമ്മുടെ നാട്ടിൽ. പോരെങ്കിൽ കുറച്ചു പാടാൻ വയ്ക്കുന്ന നായികാനായകന്മാരും കൂടിയാവുക. എന്നാലും ഇതിലെ സംഗീതത്തിൽ പ്രശംസനീയമായി ഒന്നും കണ്ടില്ല. ഒരു സമരഗാനമുണ്ടിതിൽ; ഇന്നത്തെ ഫേഷനനുസരിച്ച്. ഒരു “ലലലാ” പാട്ടുമുണ്ട്. ഒരു ജിപ്സി പാട്ടു പോരെന്നു തോന്നി. ഒരു ഗസലും പാസ്സാക്കിയിട്ടുണ്ട്. എന്നാൽ കേൾക്കാൻ കൊള്ളാവുന്ന ഒരു പാട്ട് “അയ്യപ്പാ അഖിലാണ്ഡകോടി നിലയാ” എന്നതു മാത്രമാണ്. ഒരൊറ്റ മുഴമെങ്കിലും ഒഴിവാക്കാതെ പശ്ചാത്തലസംഗീതം വച്ചുവിലക്കിയതിന്റെ (ഓഹ്! അത് അസഹനീയമായിരുന്നു) ഉദ്ദേശം സംഗീതസംവിധായകനായ ജ്ഞാനമണിക്കു മാത്രമറിയാം.

 (പ്രസിദ്ധ പാട്ടുകാരായിരുന്ന വൈക്കം വാസുദേവൻ നായരും തങ്കം വാസുദേവൻ നായരും ആണ് നായികാ-നായകന്മാരായി അഭിനയിച്ചത്. തങ്കം വാസുദേവൻ നായരെക്കുറിച്ച് ഇങ്ങനെ പറയാനും സിനിക്ക് മടിച്ചില്ല: “കണ്ടാൽ വലിയ അഴകൊന്നുമില്ലാത്ത അവരെ വല്ല കേരക്റ്റർ റോളിനോ കുറേക്കൂടി പ്രായം ചെന്ന പാത്രങ്ങളുടെ ചിത്രീകരണത്തിനോ ഉപയോഗിക്കുകയായിരിക്കും കൂടുതൽ ബുദ്ധിപൂർവ്വം”)

 6. അമ്മ (1952 ഫെബ്രുവരി)

       ‘അമ്മ’യുടെ സംവിധാനത്തിൽ വെമ്പു പൊറുക്കാൻ വയ്യാത്ത അപരാധം ചെയ്തിട്ടുണ്ട്. ‘ജീവിതനൌക’ യിലെ ‘മഗ്ദലന മറിയ‘ത്തിന്റെ വിജയം അടിസ്ഥാനമാക്കി കൈരളിയിലെ കാവ്യതല്ലജങ്ങളെ അന്തർന്നാടകങ്ങളാക്കി മാറ്റുക പതിവാക്കാൻ ശ്രമിക്കയാണ് പലരും. ‘യാചകനി’ൽ ‘ഇന്നു ഞാൻ നാളെ നീ’ എന്നതു  ‘മഗ്ദലന മറിയ’ ത്തെപ്പോലെയില്ലെങ്കിലും വിജയിച്ചു. പക്ഷേ ‘അമ്മ’യിലെ നൃത്തനാടകം കണ്ട സഹൃദയന്മാർ കുമാരനാശാന്റെ ‘കരുണ’ ഇങ്ങനെ  വിരസവും വികാരരഹിതവും ആക്കിത്തീർത്തവർക്കു ഒരിക്കലും മാപ്പു നൽകുകയില്ല. കൈരളിയുടെ കലവറയിൽ കയ്യിട്ടു കലാവിലോപം വരുത്തുന്നവർ, അവരാരായാലും, കേരളീയരോടുത്തരം പറയേണ്ടിയിരിക്കുന്നു.

     പാട്ടെഴുതി പഴക്കം വന്ന പി. ഭാസ്കരനു വേണമെങ്കിൽ സംഗീതസാന്ദ്രങ്ങളെന്നപോലെ അഭൌമസുന്ദരങ്ങളും ഭാവപൂർണ്ണങ്ങളും വികാരനിർഭരങ്ങളുമായ ഗാനാമൃതങ്ങൾ നിർമ്മിക്കാൻ ഒരുത്തമ സന്ദർഭമായിരുന്നു ‘അമ്മ’. ഇതിവൃത്തം അത്രയ്ക്കു മാ‍ത്രം ഗാംഭീര്യം ഉൾക്കൊള്ളുന്നുണ്ട്. ‘കേഴുക തായേ’, ‘ഉടമയും എളിമയും ക്ഷണികമേ മനുജാ’ എന്നീ ഗാനങ്ങളാൽ ഭാസ്കരൻ തന്റെ കഴിവിന്റെ ഏകദേശരൂപം കാട്ടുന്നുണ്ടെങ്കിലും ഭാസ്കരനെപ്പോലെയുള്ള ഒരനുഗ്രഹീതകവിയിൽ നിന്നും കേരളത്തിലെ ചലച്ചിത്രലോകം വളരെ വളരെ പ്രതീക്ഷിക്കുന്നു. ആ മാപ്പിളപ്പാട്ട്—അതു നന്നാവാതെ തരമില്ലല്ലൊ………..കേട്ടു മടുത്തതും കടം വാങ്ങിയതുമായ പഴയ ടൂണുകൾ നിറഞ്ഞ ദക്ഷിണാമൂർത്തിയുടെ സംഗീതസംവിധാനം തികച്ചും സാധാ‍രണമാണ്. പേരും പെരുമയും ആർജ്ജിച്ച പാട്ടുകാരുടെ സേവനം—പി. ലീലയുടേയും ഘണ്ടശാലയുടേയും രാഘവന്റേയും കഴിവ്—ഒട്ടുമുക്കാലും വൃഥാവിലായി എന്നത് പരിതാപകരമാണ്. ‘പാവനം മാതാവേ’ എന്ന പാട്ടിലല്ലാതെ ഘണ്ടശാലയുടെ ഒരേകദേശരൂപം പോലും ശ്രോതാവിനനുഭവപ്പെട്ടിട്ടില്ല എന്നതാണു ദയനീയ പരമാർത്ഥം.

 (തിക്കുറിശ്ശിയുടെ അഭിനയത്തെക്കുറിച്ച് സംവിധായകനു താക്കീതാണു നൽകിയിരിക്കുന്നത്. “സംവിധായകൻ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. കഴിയുന്നതും അദ്ദേഹത്തിനു നീണ്ട പ്രസംഗങ്ങൾ കൊടുക്കരുത്.  കാരണം സിനിമ നാടകമല്ല; അഭിനയം സ്റ്റേജിലല്ല നടക്കുന്നത്, വെള്ളിത്തിരയിലാണു താനും”)

7. ആത്മശാന്തി (1952 മേയ്)

         ‘കളിയായി പണ്ടൊരു ആട്ടിടയൻ” എന്ന പാട്ടുപാടാൻ ബേബി നിർമ്മലയ്ക്കു യാതൊരു  പ്രചോദനവും കിട്ടിയതായിക്കാണുന്നില്ല. അത്ര പെട്ടെന്നാണ് അവൾ പണിക്കരുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്നതും അദ്ദേഹം പാടാൻ പറയുന്നതും. കുട്ടിക്കുവേണ്ടി പാടിയ പിന്നണിഗായികയുടെ ശബ്ദമോ പ്രായപൂർത്തി വന്നതും. മധുവും നിർമ്മലയും കുട്ടികളായിരിക്കുമ്പോൾ പാടുന്ന പാട്ടും പ്രായം ചെന്നവരാണു പാടുന്നത്.  ഇത്തരം ഭീമാബദ്ധങ്ങൾ കുറെയൊക്കെ പരിചയം സിദ്ധിച്ചവർ  കൂടി ആലോചനാശൂന്യരായി കാട്ടുമ്പോൾ അവർക്കെങ്ങനെ പ്രേക്ഷലോകം മാപ്പു നൽകും?

     പാട്ടും സംഗീതസംവിധാനവും മൂന്നാം തരമാണ്.  ‘കൊച്ചമ്മയാകിലും’ എന്ന ഒരു വിനോദഗാനം മാത്രമുണ്ട് അൽ‌പ്പം ശ്രദ്ധേയമാ‍യി. ‘മാറുവതില്ലേ ലോകമേ’ എന്ന ഗാനം പാടുന്ന അവസരം പറ്റിയതായിരുന്നുവെങ്കിൽ, തരക്കേടില്ലെന്നു പറയാമായിരുന്നു. എന്തോ ചില വരികൾ കുത്തിക്കുറിച്ചിരിക്കുന്നുവെന്നേ  ഗാനങ്ങളെക്കുറിച്ചു പറഞ്ഞു കൂടൂ.  പാട്ടുകളിൽ വിദേശച്ചുവ തീരെയില്ലെന്നതു നന്നായി. പക്ഷേ അവ പാടിയതാരായാലുംചെവിയ്ക്കിമ്പം നൽകാൻ അവയ്ക്കൊന്നിനും സാധിച്ചിട്ടില്ല.

8. മരുമകൾ (1952 ജൂൺ)

രേവമ്മയെപ്പോലത്തെ പിന്നണിഗായികമാരുണ്ടാ‍യിട്ടെന്തു ഫലം? അഭയദേവിന്റെ ഗാനരചനയും പിന്നണിയിൽ നിന്നു പാടുന്നവരുടെ ഗാനവൈചിത്ര്യവും  ദിവാകറിന്റെ സംഗീതസംവിധാനവും എല്ലാം കൊള്ളാം! പതിവുപോലെ ചില നല്ല ഹിന്ദിഗാനങ്ങളുടെ മധുരസ്മരണയിൽ കയ്പു പുരട്ടാൻ മറന്നിട്ടില്ല.

 (ഈ സിനിമയിൽ പ്രേം നസീറിന്റെ രംഗപ്രവേശത്തെക്കുറിച്ച് പ്രവചനാത്മകപ്രസ്താവന നടത്തിയിരിക്കുന്നതു കാണുക: “ ഈ ചിത്രത്തിലെ ഏറ്റവും ആശ്വാസകരമായ കാര്യം ഇതിലൂടെ ഏതാനും പുതുമുഖങ്ങൾ രംഗപ്രവേശം ചെയ്തിരിക്കുന്നുവെന്നതാണ്. അവരിൽ ചിലരൊക്കെ കാണാൻ കൊള്ളാവുന്നവരും ആശയ്ക്കു വഴിവയ്ക്കുന്നവരും ആണ്. അബ്ദുൾ ഖാദറിന്റെ നല്ലമുഖവും സ്വാഭാവികമായ സംഭാഷണരീതിയും നിയന്ത്രിതമായ അഭിനയവും ഒരു വിദഗ്ധ സംവിധായകന്റെ കയ്യിൽ ശോഭിയ്ക്കാവുന്നതാണ്. ഒന്നു മാത്രം: ഒരു നായകനു വേണ്ടത്ര പ്രായപൂർത്തി തോന്നിയ്ക്കുന്നില്ല, അബ്ദുൽ ഖാദറിന്റെ കൊച്ചു വദനം. ഭാര്യയായഭിനയിക്കുന്ന കോമളത്തിനു ജേഷ്ഠസഹോദരിയുടെ മട്ടുണ്ട്. അനുജത്തിയായ രേവതിയ്ക്ക് അദ്ദേഹത്തിന്റെ അമ്മയാവാൻ വേണ്ട പ്രായം തോന്നും”)

9. ആത്മസഖി (1952 ഓഗസ്റ്റ്)

   “ലോകമേ കാലം മാറുകില്ലെ”, “മറയുകയോ നീയെൻ മാനസശുകമേ” എന്നീ പാട്ടുകൾ ഭേദപ്പെട്ടവയെന്നു പറയാം. തിരുനൈനാർ കുറിച്ചിയുടെ മറ്റു ഗാനങ്ങൾ (ആകെ പതിമൂന്നെണ്ണമുണ്ട്) എല്ലാ മലയാളചിത്രത്തിൽ നിന്നും സാധാരണ കേൾക്കാറുള്ള ഗാനങ്ങളെപ്പോലെ സാധാരണങ്ങൾ തന്നെ. ബ്രദർ ലക്ഷ്മൺ അവയ്ക്കു നൽകിയ ട്യൂണുകൾ പലതും പഴയ ഇന്ത്യൻ ചിത്രങ്ങളിൽ നിന്നെടുത്തവയത്രേ; ഷാഹിദ് ഹോ, ഓ സനം, കൊഞ്ചും പിറാവേ തുടങ്ങിയവയുടെ അനുകരണങ്ങൾ. ഇന്ത്യയിലെ മിക്ക സംഗീതസംവിധായകരെയുമെന്ന പോലെ ബ്രദർ ലക്ഷ്മണനേയും ബാധിച്ചിട്ടുള്ള ഈ പകർച്ചവ്യാധി മാറ്റുവാനുള്ള മറ്റൊരാതുരശുശ്രൂഷാകേന്ദ്രവും മെരിലാൻഡ് സ്റ്റുഡിയൊവിൽ കെട്ടിയിരുന്നെങ്കിൽ!.... “മോഹനം..: “ഓ സന’ത്തെ സ്വരവിശേഷത്തിലനുസ്മരിപ്പിക്കുന്നതിനാലോ എന്തോ,

‘മോഹനം മോഹനം’ എന്ന ഗാനം അനുകരണത്തിലത്രയ്ക്ക് അബദ്ധമായില്ല. പക്ഷേ ‘കൊഞ്ചും പിറാവേ’ എന്ന ഒന്നാന്തരം പാട്ടിന്റെ ലയലഹരി ആകമാനം ചോർന്നു പോയിരിക്കുന്നു ‘ഇരുമിഴിതന്നിൽ’ എന്നു പാടിയപ്പോൾ. തെന്നിന്ത്യയിലെ പ്രശസ്തരാണ് പിന്നണിയിൽ നിന്നു പാടിയത്—ഘണ്ടശാല, പി. ലീല, തിരുച്ചി ലോകനാഥൻ, ജിക്കി തുടങ്ങിയവർ. പക്ഷേ ‘ആത്മസഖി’യിലെ സംഗീതം ആ ചിത്രത്തിന്റെ പ്രത്യേകാകർഷകത്വമാണെന്ന്  ഒരിക്കലും പറയാനാവില്ല. അതിനു കാരണം നമ്മുടെ പരിസരങ്ങളുമായിട്ടിണങ്ങിച്ചേരുന്ന കർണാടിക് സംഗീത വഴി മുറയ്ക്കനുസരിക്കാത്തതാണെന്നാണെന്റെ പക്ഷം. പുറമെ ഘണ്ടശാലയുടെ ശബ്ദമാധുരി തെലുങ്കുപാട്ടുകളിലെന്ന പോലെ മറ്റുഭാഷകളിലെ പാട്ടുകളിൽ പ്രകടമാകുന്നില്ല താനും. എന്നിരിക്കിലും അദ്ദേഹത്തിന്റെ ‘ലോകമേ കാലം മാറുകില്ലേ’ എന്ന പാട്ടാണ് ഉള്ളതിൽ വച്ചു മികച്ചു നിൽക്കുന്നത്.

   (സത്യൻ പുതുമുഖമായി വന്ന സിനിമയാണിത്. സത്യന്റെ വരവിനെ സിനിക്ക് ഇങ്ങനെയാണ് സ്വീകരിച്ചത്: “നായകനായ സത്യന്റെ സൌമ്യമായ മുഖവും വടിവൊത്ത ആകാരവും തരക്കേടില്ല. പക്ഷേ ആ കണ്ണുകളിൽ ചൈതന്യമേയില്ല, മുഖത്തു വേണ്ടത്ര വികാരവും. ഇത്തരമൊരു ഒഴുക്കൻ ചിത്രത്തിൽ ഒരു പ്രതിഭയറ്റ സംവിധായകന്റെ കീഴിൽ പ്രവർത്തിച്ച ഒരു പുതിയ നടന്റെ അഭിനയം അശിക്ഷിതമെങ്കിൽ അതിനുള്ള അപരാധം മുഴുവൻ അദ്ദേഹത്തിന്റെ തലയിൽ കെട്ടിവച്ചു കൂടാ”.)