ജോസ് പ്രകാശ്

Jose Prakash
Date of Birth: 
Friday, 16 April, 1926
Date of Death: 
Saturday, 24 March, 2012
ബേബി ജോസഫ്‌
ആലപിച്ച ഗാനങ്ങൾ: 14

ജോസ്‌ പ്രകാശ്‌

അഭിനേതാവ്,ഗായകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടുകാലം മലയാളസിനിമയിലെ സാന്നിദ്ധ്യമായിരുന്നു ജോസ്‌ പ്രകാശ്‌. 

ചങ്ങനാശേരിയിൽ കെ ജെ ജോസഫ് - ഏലിയാമ്മ ജോസഫ് ദമ്പതികളുടെ എട്ടുമക്കളിൽ മൂത്തവനായി 1926 ഏപ്രിൽ 16ന്‌ ജോസ് പ്രകാശ് ജനിച്ചു. കെ.ബേബി ജോസഫ്‌ എന്നാണ്‌ യദാർത്ഥ പേര്‌. 

ഗായകൻ

എട്ടു വർഷത്തോളം ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിച്ചശേഷംവിരമിച്ച ബേബി ജോസഫ്‌ പിന്നീട് ചെറിയ ബിസിനസുകളുമായി കഴിഞ്ഞിരുന്നകാലത്ത് പാട്ടിനോടും സിനിമയൊടും താൽപര്യമുള്ള ചെറുപ്പക്കാരെച്ചേർത്ത്‌കോട്ടയം ആസ്ഥാനമാക്കി "കോട്ടയം ആർട്ട്സ് ക്ലബ്ബ്" എന്നൊരു ചെറിയ ട്രൂപ്പ്ഉണ്ടാക്കുകയും അതിൽ പ്രധാനഗായകനാവുകയും ചെയ്തു. 

സുഹൃത്തുക്കളായ മംഗളം പിക്ചേഴ്സ്‌ വാസുവും ചാൻസൺ എന്ന സി.ജോസഫും അഡ്വ. കെ.കെ.ജോർജ്ജും തിക്കുറിശിയും ചേർന്നാണ്‌ "ശരിയോ തെറ്റോ" എന്ന സിനിമ നിർമ്മിച്ചത്‌. കോട്ടയം ജോസഫ്‌എന്നറിയപ്പെട്ടിരുന്ന സി.ജോസഫിന്‌ കോട്ടയത്ത്‌ "ചാൻസൺ സൗണ്ട്‌എക്വിപ്മെന്റ്സ്‌" എന്നൊരു സ്ഥാപനമുണ്ടായിരുന്നു. ബേബി ജോസഫും ചാൻസൺ ജോസഫുമായുള്ള സൗഹൃദം കൊണ്ട്‌ മിക്കവാറും വൈകുന്നേരങ്ങളിൽ കടയ്ക്കുള്ളിലെ മൈക്കിലൂടെ ബേബി പാട്ടുകൾ പാടുമായിരുന്നു. "ശരിയോ തെറ്റോ" സിനിമയുടെ പ്രാരംഭഘട്ടത്തിൽ കോട്ടയത്തെ കടയിൽ വച്ച്‌ തിക്കുറിശിയെ ബേബിയുടെ പാട്ട്‌ നേരിട്ട്‌ കേൾപ്പിച്ചിട്ട്‌ "നമുക്ക്‌ ബേബിയെക്കൊണ്ട്‌ പാടിച്ചാലോ" എന്ന് നിർദ്ദേശിച്ചതും അദ്ദേഹത്തെക്കൂട്ടിക്കൊണ്ട്‌ തിക്കുറിശിയോടൊപ്പം മദിരാശിയിലേക്ക്‌ പോയതും നിർമ്മാതാവായ സി.ജോസഫായിരുന്നു.അങ്ങനെതുറന്ന വഴി ബേബി ജോസഫിന്‌ ആറു പതിറ്റാണ്ടോളം നീണ്ട തന്റെ സിനിമാജീവിതത്തിലേക്കുള്ള "ജോസ്‌ പ്രകാശ്"‌ എന്ന തുടക്കമായി.  

ആ പുതിയ പേരിട്ടതും തിക്കുറിശ്ശിയായിരുന്നു. 1953 ൽ പുറത്തിറങ്ങിയ "ശരിയോതെറ്റോ" എന്ന ആ ചിത്രത്തിൽ ‘പാടു പെട്ടു പാടങ്ങളിൽ’ എന്ന ഗാനം ദക്ഷിണാമൂർത്തിയുടെ സംഗീതസംവിധാനത്തിൽ ജോസ് പ്രകാശ് പാടുകയും ഒരുചെറിയ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. എറണാകുളം മേനകയിലടക്കം രണ്ടുമാസത്തോളം വിജയകരമായി പ്രദർശനം നടന്നെങ്കിലും നിർഭാഗ്യവശാൽ വിതരണക്കാരനായ ആലപ്പുഴ എസ്‌. റ്റി. റെഡ്യാരും നിർമ്മാതാക്കളുമായുണ്ടായ നിയമയുദ്ധത്താൽ മുടങ്ങിപ്പോയി. 

ശാസ്ത്രീയമായ സംഗീതപഠനമൊന്നും പിൻബലമായി ഉണ്ടായിരുന്നില്ലെങ്കിലുംതുടർന്നുള്ള ഏഴുവർഷക്കാലത്തോളം അറുപതോളം പാട്ടുകൾ പാടാനും ചെറുവേഷങ്ങളിലൂടെ സിനിമയിൽ തുടരാനും ജോസ്‌ പ്രകാശിനു സാധിച്ചു. 

നടൻ

ഗായകനാവാൻ സിനിമയിൽ എത്തി ഒരു നല്ല നടനായി മാറുകയായിരുന്നു ജോസ്പ്രകാശ്. 1961 ൽ പുറത്തിറങ്ങിയ ‘ഭക്തകുചേല’ എന്ന ചിത്രത്തിലാണ് ജോസ്പ്രകാശിനു ആദ്യമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്യാൻ കഴിഞ്ഞത്. പക്ഷേ, 1969 ൽ ഇറങ്ങിയ ‘ഓളവും തീരവും’ എന്ന ചിത്രത്തിൽ ചെയ്ത വില്ലൻ വേഷത്തിലൂടെമലയാള സിനിമയിൽ ഒരു പുതിയ താരോദയം ഉണ്ടായി.

70 കളിലെ ഒട്ടുമിക്ക മലയാള സിനിമകളിലും  വില്ലൻ വേഷങ്ങളിൽ ജോസ് പ്രകാശ് കൈയടി നേടി. 1971ൽ പി.വേണുവിന്റെ കുറ്റാന്വേഷണ ചിത്രമായ "സി ഐ ഡിനസീറി"ൽ തുടങ്ങി മലയാളചലച്ചിത്രലോകത്തെ "അധോലോകനായക"രൂപമായിജോസ്‌ പ്രകാശ്‌ മാറി. 

90 കളോടെ സ്വഭാവനടൻ എന്ന നിലയിലേക്ക്‌ അഭിനയജീവിതം വഴിമാറി. "ദേവാസുരം" പോലുള്ള ചിത്രങ്ങളിലെ പ്രകടനത്തോടെ മികച്ച കഥാപാത്രങ്ങൾപിന്നെയും അദ്ദേഹത്തെ തേടിവന്നു. 

ടെലിവിഷൻ സീരിയലുകൾ

കൈരളി ചാനൽ സംപ്രേക്ഷണം ചെയ്ത "അവസ്ഥാന്തരങ്ങൾ", "ആകാശദൂത്‌" എന്നീ പരമ്പരകളിലും ഏഷ്യാനെറ്റിലെ "വാവ" എന്ന പരമ്പരയിലും ജോസ്‌ പ്രകാശ്‌അഭിനയിച്ചിരുന്നു. പക്ഷേ, സിനിമയ്ക്കു തുല്യം ശ്രദ്ധിക്കപ്പെട്ടത്‌ ദൂരദർശ്ശൻമലയാളം ചാനലിൽ ജൂഡ്‌ അട്ടിപ്പേറ്റി സംവിധാനം ചെയ്ത "മിഖായേലിന്റെ സന്തതികൾ" എന്ന പരമ്പരയിലെ മിഖായേൽ എന്ന കഥാപാത്രമാണ്‌. (മിഖായേലിന്റെ പുത്രനായി ഒപ്പം അഭിനയിച്ച ബിജു മേനോന്റെ സിനിമാ പ്രവേശം ഇതേ പരമ്പരയുടെ തുടർച്ചയായി വന്ന "പുത്രൻ" എന്ന സിനിമയിലൂടെ ആയിരുന്നു. )

2003 ൽ അനാരോഗ്യം നിമിത്തം സിനിമയിൽ നിന്നകന്ന അദ്ദേഹത്തിന്റെ അവസാന മുഴുനീള വേഷം ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലായിരുന്നു. പിന്നീട് അദ്ദേഹത്തെ കാണുന്നത് 2011ൽ റിലീസ് ചെയ്ത “ട്രാഫിക്’ എന്നചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്തുകൊണ്ടാണ്‌. അസുഖക്കിടക്കയിൽ പ്രമേഹം കൊണ്ട്‌ ഒരു കാൽ നഷ്ടപ്പെട്ട അവശതയിലും ആജ്ഞാശക്തിയുടെഭാവസൗന്ദര്യം പ്രകടിപ്പിച്ചുകൊണ്ട്‌ പ്രേക്ഷകമനസ്സിലേയ്ക്ക്‌ "ട്രാഫിക്കി"ലെ വേഷം ചെറുനേരം കൊണ്ട്‌ കടന്നിരുന്നു. തിരശീലയിൽ ആ വലിയ നടന്റെഅവസാനവേഷവും അതായിരുന്നു.

പ്രായാധിക്യവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സയിലായിരുന്നജോസ്പ്രകാശ്,2012 മാർച്ച് 24ന് അന്തരിച്ചു. മുന്നൂറിലധികം സിനിമകളിൽഭാഗമായ ജോസ്‌ പ്രകാശിനെ, മരണത്തിനു തൊട്ടു തലേദിവസംസിനിമാപ്രവർത്തകർക്കുള്ള കേരളത്തിലെ പരമോന്നത അംഗീകാരമായ "ജെ സിദാനിയേൽ അവാർഡ്‌" തേടിയെത്തി. 

കുടുംബം

ജോസ്‌ പ്രകാശിനും ഭാര്യ ചിന്നമ്മയ്ക്കും ആറു മക്കളാണ്‌. എൽസമ്മ,രാജൻ,ഗ്രേസി,ഷാജി,ജാസ്മിൻ,സൂസൻ എന്നിവരാണ്‌ മക്കൾ. ഇതിൽരാജൻ ജോസ്‌ പ്രകാശ്‌ സിനിമാനിർമ്മാണത്തിലേക്ക്‌ കടന്നു. പ്രകാശ്‌മൂവിടോണിന്റെ ബാനറിൽ പിതൃസഹോദരനായ പ്രേം പ്രകാശിനൊപ്പംകൂടെവിടെ,ഈറൻ സന്ധ്യ,ഉപഹാരം,ആയിരം കണ്ണുകൾ എന്നീ സിനിമകൾഅദ്ദേഹം നിർമ്മിച്ചു. 

ജോസ്‌ പ്രകാശിന്റെ ചെറിയാൻ ജോസഫ്‌ എന്ന അനുജൻ പ്രേം പ്രകാശ്മലയാളസിനിമാരംഗത്ത് നാലുപതിറ്റാണ്ടുകളിലേറെയായി സജീവമാണ്. പ്രകാശ്‌മൂവി ടോൺ എന്ന സിനിമാ സീരിയൽ നിർമ്മാണക്കമ്പനി പ്രവർത്തനം തുടരുന്നു. പ്രേം പ്രകാശിന്റെ മക്കളാണ്‌ പ്രശസ്ത തിരക്കഥാകൃത്തുക്കളായ സഞ്ജയുംബോബിയും. 

ജോസ്‌ പ്രകാശിന്റെ സഹോദരി ഏലിയാമ്മ ജോസഫിന്റെ മകനാണ്‌ പ്രശസ്തതിരക്കഥാകൃത്ത്‌ ഡെന്നിസ്‌ ജോസഫ്‌.

ജോസ്‌ പ്രകാശിന്റെ ഇളയ സഹോദരൻ ടോം പ്രകാശും ചില സിനിമകളിൽ ചെറിയവേഷങ്ങൾ ചെയ്തിരുന്നുവെങ്കിലും തുടർന്നില്ല. 

അവാർഡുകൾ

  • 1993:കേരള സ്റ്റേറ്റ്‌ ടെലിവിഷൻ അവാർഡ്‌,മികച്ച നടൻ-മിഖായേലിന്റെ സന്തതികൾ
  • 2006:ബഹദൂർ പുരസ്കാരം
  • 2011:ജെ സി ദാനിയേൽ പുരസ്കാരം

കൗതുകം

  • ആർമ്മിയിൽ ജോലിചെയ്തിരുന്ന ഇന്ത്യാ വിഭജനകാലത്ത്‌ മഹാത്മാ ഗാന്ധിയുടെഅംഗരക്ഷകനായി ജോസ്‌ പ്രകാശ്‌ ജോലി നോക്കിയിട്ടുണ്ട്‌. 
  • കാർട്ടൂണിസ്റ്റ്‌ തോമസും ഡെന്നിസ്‌ ജോസഫിന്റെ പിതൃസഹോദരനായ സി എൽഫ്രാൻസിസും ഒരു സിനിമ നിർമ്മിക്കാൻ തീരുമാനിക്കുകയും അത്‌ സംവിധാനംചെയ്യണമെന്ന് ജോസ്‌ പ്രകാശിനോട്‌ അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽജോസ്‌ പ്രകാശ്‌ സംവിധായകനായി ജേസിയെ നിർദ്ദേശിച്ചു. 1974ൽ "ശാപമോക്ഷം" എന്ന സിനിമയും അതിലൂടെ ജേസിയെന്ന സംവിധായകനുംസൃഷ്ടിക്കപ്പെട്ടതങ്ങനെയാണ്‌. 

മലയാളസിനിമയുടെ ചരിത്രത്തിൽ അതിദീർഘകാലം പ്രാധാന്യത്തോടെ നിലനിന്നജോസ്‌ പ്രകാശിനെ ചലച്ചിത്രാസ്വാദകർ സർവ്വ സ്നേഹബഹുമാനങ്ങളോടെയുംചിരകാലം സ്മരിക്കും.