മുട്ടത്തു വർക്കി

Muttathu Varkey
മുട്ടത്തു വർക്കി
Date of Birth: 
തിങ്കൾ, 28 April, 1913
Date of Death: 
ചൊവ്വ, 28 May, 1985
മുട്ടത്ത് വർക്കി
കെ എം വർക്കി
കഥ: 22
സംഭാഷണം: 16
തിരക്കഥ: 14

മുട്ടത്ത്‌ വർക്കി

മലയാള സാഹിത്യകാരൻ,തിരക്കഥാകൃത്ത്‌

കെ എം വർക്കി എന്ന് അപരനാമം

1913 ഏപ്രില്‍ മാസം 28ന്‌ കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിക്കടുത്ത്‌ ചെത്തിപ്പുഴ ഗ്രാമത്തിൽ മുട്ടത്തു മത്തായിയുടേയും അന്നമ്മയുടേയും മകനായി കല്ലുകുളത്തില്‍ മത്തായി വര്‍ക്കി അഥവാ കെ.എം വര്‍ക്കി ജനിച്ചു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ചങ്ങനാശേരി എസ്‌ ബി ഹൈസ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചെങ്കിലും പിന്നീട്‌ കൂട്ടിക്കലിലെ തടി ഫാക്റ്ററിയിൽ കണക്കപ്പിള്ളയായി. പ്രശസ്ത സാഹിത്യകാരനും നിരൂപകനും കേരളത്തിലെ "പാരലൽ കോളേജ്‌" വിദ്യാഭ്യാസ സംപ്രദായത്തിന്റെ സ്ഥാപകനുമായ എം പിപോളിന്റെ, കോട്ടയത്ത്‌ തുടങ്ങിയ സ്ഥാപനത്തിൽ കെ എം വർക്കി അദ്ധ്യാപകനായി. ആ അടുപ്പം വർക്കിയുടെ സഹിത്യജീവിതത്തെ സ്വാധീനിച്ചു. അക്കാലത്താണ്‌ മുട്ടത്തു വർക്കിയുടെ ആദ്യ കവിതാസമാഹാരമായ "ആത്മാഞ്ജലി" പ്രസിദ്ധീകരിക്കപ്പെടുന്നത്‌. അതിന്‌ അവതാരിക എഴുതുകകൂടി ചെയ്ത എം പിപോളാണ്‌ ഗദ്യകൃതികളിലേക്ക്‌ തിരിയാൻ വർക്കിയെ പ്രേരിപ്പിച്ചത്‌.  തുടർന്ന് "ദീപിക" യിൽ ചേരുകയും 1950 മുതൽ 1976 വരെ അവിടെ സേവനമനുഷ്ടിക്കുകയും ചെയ്തു.‌ "നേരും നേരമ്പോക്കും" എന്ന പംക്തികൈകാര്യം ചെയ്തിരുന്നത്‌ മുട്ടത്തു വർക്കിയാണ്‌. 

മുട്ടത്തു വര്‍ക്കി എന്ന തൂലികാ നാമത്തിലാണ്‌ കെ എം. വര്‍ക്കിഎഴുതിത്തുടങ്ങിയത്.  81 നോവലുകൾ, 16 ചെറുകഥാ സമാഹാരങ്ങൾ, 12 നാടകങ്ങൾ, 17 വിവർത്തനകൃതികൾ, 5 ജീവചരിത്രങ്ങൾ എന്നിവയടക്കം നൂറ്റിമുപ്പതിലധികം കൃതികളിലായി മുട്ടത്തുവര്‍ക്കിയുടെ രചനകൾ സാധാരണക്കാരായജനങ്ങളെ വായനയിലേക്ക്‌ അടുപ്പിച്ചു. 

പാടാത്ത പൈങ്കിളി, ഒരു കുടയും കുഞ്ഞുപെങ്ങളും, ഇണപ്രാവുകള്‍, മറിയക്കുട്ടി, കരകാണാക്കടല്‍, മയിലാടുംകുന്ന്‌, വെളുത്തകത്രീന, അക്കരപ്പച്ച, അഴകുള്ള സെലീന, പട്ടുതൂവാല, ലോറാ നീ എവിടെ, പഞ്ചായത്ത്‌ വിളക്ക്‌ തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളില്‍ ചിലതാണ്‌.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ ഏറ്റവുമധികം മലയാളികൾ വായിക്കുകയും ആരാധിക്കുകയും ചെയ്ത എഴുത്തുകാരിൽ ഒരാൾ മുട്ടത്തു വർക്കിയാണ്‌. ലളിതമായ ഭാഷയും സാധാരണ മനുഷ്യജീവിതത്തിലെ ലോലഭാവങ്ങളെ അളന്നെടുത്തുപയോഗിക്കുന്ന മനഃശാസ്ത്രപരമായ കഥാരൂപീകരണവും വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിലെത്തിച്ച കാലം. 

മുട്ടത്തു വർക്കിയുടെ നോവലുകളിൽ 1957-ൽഇറങ്ങിയ പാടാത്ത പൈങ്കിളി ആയിരുന്നു ആദ്യമായി സിനിമയായത്. അദ്ദേഹംതന്നെയാണ് സിനിമയ്ക്ക് തിരക്കഥ, സംഭാഷണം രചിച്ചത്. മുട്ടത്തു വർക്കിയുടെ ഇരുപത്തിയാറു നോവലുകൾ സിനിമകളായിട്ടുണ്ട്. മുട്ടത്തുവർക്കിയുടെ കഥകൾ സിനിമകളാക്കിയപ്പോൾ ഭൂരിഭാഗം സിനിമകൾക്കും തിരക്കഥ,സംഭാഷണം രചിച്ചത് അദ്ദേഹം തന്നെയാണ്. ഏഴു സിനിമകൾ പി.സുബ്രഹ്മണ്യവും അഞ്ചെണ്ണംകെ.എസ്‌.സേതുമാധവനും സംവിധാനം ചെയ്തു. മിക്കതും വൻവിജയങ്ങളായതോടെ കുഞ്ചാക്കോ,എം.കൃഷ്ണൻ നായർ,ശശികുമാർ,എ ബി രാജ്‌തുടങ്ങിയവരെല്ലാം മുട്ടത്തു വർക്കിയുടെ കഥകൾ തേടിയെത്തി. 

കേരളത്തിൽ കമ്യൂണിസ്റ്റ്‌ പാർട്ടി ആശയങ്ങളെ ജനകീയമാക്കാൻ കെ പി എ സി നാടകസംഘം തോപ്പിൽ ഭാസിയുടെ നേതൃത്വത്തിൽ ശക്തമായിരുന്നതിനു ബദലായി വിമോചനസമരകാലത്ത്‌ രൂപീകരിക്കപ്പെട്ട എ.സി.എ.സി. (ആൻറികമ്യൂണിസ്റ്റ് ആർട്സ് ക്ലബ്) എന്ന നാടക സമിതിക്ക് വേണ്ടി മുട്ടത്തു വർക്കി എഴുതിയ 'ഞങ്ങൾ വരുന്നു' എന്ന നാടകം വിമോചനസമരത്തെ ഉത്തേജിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു. പക്ഷേ പിൽക്കാലത്ത്‌ മുട്ടത്തുവർക്കിയുടെ തെക്കൻ കാറ്റ്‌,അഴകുള്ള സലീന,പൂന്തേനരുവി എന്നീ നോവലുകൾ സിനിമയാകാൻ തിരക്കഥയെഴുതിയത്‌ തോപ്പിൽ ഭാസിയായിരുന്നു. ലൈൻ ബസ്‌, കരകാണാക്കടൽ എന്നീ സിനിമകൾക്ക്‌ എസ്‌ എൽ പുരം സദാനന്ദൻ തിരക്കഥയൊരുക്കി. 

മുട്ടത്തു വർക്കിയുടെ കുട്ടികൾക്കായുള്ള നോവലായ‌ "ഒരു കുടയും കുഞ്ഞുപെങ്ങളും" 1985ൽ മുട്ടത്തു വർക്കി തന്നെ തിരക്കഥ എഴുതി പരമ്പരയായി ദൂരദർശൻ സംപ്രേക്ഷണം ചെയ്തിരുന്നു. അതായിരുന്നു അദ്ദേഹമെഴുതിയഅവസാന തിരക്കഥയും. 1989 മേയ്‌ മാസം 28-ആ തിയ്യതി മുട്ടത്തു വർക്കി എന്ന ജനകീയ സാഹിത്യകാരൻ അന്തരിച്ചു. മരണാനന്തരം അദ്ദേഹത്തിന്റെ "വേലി" എന്ന നോവൽ ആധാരമാക്കി ഡെന്നിസ്‌ ജോസഫ്‌ തിരക്കഥയെഴുതിയ മമ്മൂട്ടിനായകനായ "കോട്ടയം കുഞ്ഞച്ചൻ" വലിയ ജനപ്രീതി നേടിയിരുന്നു. 

തങ്കമ്മ വർക്കിയായിരുന്നു ഭാര്യ. ആറ് ആണ്മക്കളും മൂന്ന് പെണ്മക്കളുമായി ഒന്‍പതു മക്കള്‍.

അദ്ദേഹം കഥയും തിരക്കഥയും രചിച്ച പാടാത്ത പൈങ്കിളി എന്ന ചലച്ചിത്രത്തിന് ഏറ്റവും മികച്ച സിനിമയ്ക്കുള്ള പ്രസിഡന്റിന്റെ വെള്ളിമെഡൽ (1957) ലഭിച്ചു.തിരുവനന്തപുരം കൊട്ടാരത്തിൽവിളിച്ച് ശ്രീചിത്തിര തിരുനാൾ മഹാരാജാവ് മുട്ടത്തു വർക്കിയെ അഭിനന്ദനമറിയിച്ചു.