പി സുബ്രഹ്മണ്യം

P Subramanyam
പി സുബ്രമണ്യം-സംവിധായകൻ-നിർമ്മാതാവ്-ചിത്രം
Date of Birth: 
Friday, 18 February, 1910
Date of Death: 
Thursday, 4 October, 1979
മെരിലാൻഡ് സുബ്രഹ്മണ്യം
നീലാ സുബ്രഹ്മണ്യം
സുബ്രഹ്മണ്യം
സംവിധാനം: 40
കഥ: 1
തിരക്കഥ: 1

ആദ്യകാല നിർമ്മാതാവ്‌

സ്റ്റുഡിയോ ഉടമ,സംവിധായകൻ,തിയറ്റർ ഉടമ

നാഗർകോവിൽ സ്വദേശികളായ പദ്മനാഭപിള്ളയുടേയും നീലാമ്മാളിന്റേയും പുത്രനായി 1910 ഫെബ്രുവരി 18നാണ് സുബ്രഹ്മണ്യം ജനിച്ചത്. പദ്മനാഭപിള്ള 1930ൽത്തന്നെ തമ്പാനൂരിൽ ന്യൂതിയേറ്റർ പണികഴിപ്പിച്ച് സിനിമാപ്രദർശനമില്ലാത്ത സമയങ്ങളിൽ നാടകശാലയായി ഉപയോഗിച്ചിരുന്നു. ഇന്റർമീഡിയേറ്റിനു ശേഷം സുബ്രഹ്മണ്യം വാടർവർക്സിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചുവെങ്കിലും 1933ൽ ആ ജോലി രാജി വച്ച് സെക്രട്ടറിയേറ്റിൽ അസംബ്ലി സെക്ഷനിൽ ക്ലാർക്കായി ജോലി നേടി. പിന്നീട്‌ ആ ജോലി ഉപേക്ഷിച്ച് സുബ്രഹ്മണ്യം തമ്പാനൂരിൽ ഒരു മോട്ടോർ വർക്ക്ഷോപ്പ് സ്ഥാപിച്ചു. ഈ സ്ഥാപനം പിൽക്കാലത്ത് ഇമ്പീരിയൽ ട്രാൻസ്പോർടിങ് എന്ന വൻ കമ്പനിയായി മാറി. 1938ൽ പദ്മനാഭപിള്ള  ശ്രീപദ്മനാഭ എന്ന തിയേറ്ററും 1941ൽ പേട്ടയിൽ കാർത്തികേയ തിയേറ്ററും സ്ഥാപിച്ചപ്പോൾ മകൻ സിനിമാരംഗവുമായി അടുത്ത ബന്ധം സ്ഥാപിക്കുകയായിരുന്നു.  പൊതുരംഗത്തും ശ്രദ്ധ പതിപ്പിച്ചിരുന്ന സുബ്രഹ്മണ്യം രണ്ടുവട്ടം കോർപ്പറേഷൻ അംഗവും 1942ൽ നഗരസഭാ മേയറുമായിരുന്നു. 

ഈ സമയത്ത് തെന്നിന്ത്യയിലെ പ്രശസ്ത സിനിമാ നിർമ്മാതാവും യുണൈറ്റെഡ് കോർപറേഷന്റെ ഉടമയുമായ കെ.സുബ്രഹ്മണ്യം പി സുബ്രഹ്മണ്യത്തെ ഒരുമലയാളസിനിമാ നിർമ്മാണത്തിനു പ്രേരിപ്പിച്ചു. അങ്ങനെ മലയാളത്തിലെ അഞ്ചാമത്തെ ചിത്രവും ആദ്യ പുരാണചിത്രവുമായ “പ്രഹ്ലാദ” പിറവികൊണ്ടു. 1941ൽ റിലീസ് ചെയ്ത പ്രഹ്ലാദയിൽ ഗുരു ഗോപിനാഥ്, ഭാര്യ തങ്കമണി, എൻ. പി. ചെല്ലപ്പൻ നായർ എന്നിവർ അഭിനയിച്ചു. മലയാളത്തിലെ ആദ്യ സംഗീത സംവിധായകൻ എന്ന  ബഹുമതി പ്രഹ്ലാദയിലെ സംഗീതം ചെയ്ത  കിളിമാനൂർ മാധവ വാര്യർക്കാണ്.

ആലപ്പുഴയിൽ കുഞ്ചാക്കോയുടെ ഉദയ സ്റ്റുഡിയോ ഉണ്ടായിരുന്നെങ്കിലും സാങ്കേതികാവശ്യങ്ങൾക്കായി തമിഴ്നാടിനെ തന്നെ ആശ്രയിക്കേണ്ടി വന്നിരുന്നതിനാൽ പി. സുബ്രഹ്മണ്യം 1951ൽ തിരുവനന്തപുരത്ത്‌ "മെരിലാൻഡ്" എന്ന സ്റ്റുഡിയോയും അമ്മയുടെ പേരിൽ "നീലാ പ്രൊഡക്ഷൻസ്‌" എന്നൊരുചലച്ചിത്ര നിർമ്മാണക്കമ്പനിയും ആരംഭിച്ചു. 

1952ൽ നീലായുടെ ആദ്യചിത്രമായ "ആത്മസഖി" പുറത്തിറങ്ങി. വിശ്രുത നടൻ സത്യന്റെ ആദ്യ ചിത്രമായിരുന്നു അത്‌. ബി എസ്‌ സരോജയായിരുന്നു നായിക. 1953ൽ ഇറങ്ങിയ ‘പൊൻ കതിർ’ എന്ന രണ്ടാമത്തെ ചിത്രത്തിൽ കമുകറ പുരുഷോത്തമൻ എന്നൊരു പുതിയ ഗായകനെയും രാഗിണി, റ്റി ആർ ഓമന എന്നീ പുതുമുഖ നടിമാരെയും പരിചയപ്പെടുത്തി.

1953ൽ കലാസാഗർ ഫിലിംസിന്റെ ‘തിരമാല’ മെരിലാൻഡ് സ്റ്റുഡിയോയിൽനിർമ്മിച്ചു. 1956ൽ പി. സുബ്രമണ്യം "മന്ത്രവാദി" എന്ന ചിത്രത്തിലൂടെ സംവിധായകനായി.  ഇത് മെരിലാൻഡിൽ നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽനിർമ്മിച്ച ഒമ്പതാമത്തെ ചിത്രമായിരുന്നു.

1963ൽ സുശീല എന്ന ചിത്രത്തിനു കഥയും 1961ൽ ഉമ്മിണിത്തങ്കയുടെ തിരക്കഥയും എഴുതിയത്‌ സുബ്രമണ്യമായിരുന്നു. 

   മെരിലാൻഡിൽ നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീ സുബ്രഹ്മണ്യം 1977 വരെ എഴുപതോളം ചിത്രങ്ങൾ നിർമ്മിച്ചു. 8 തമിഴ് ചിത്രങ്ങളും ഒരു ഹിന്ദിയും ഒരുതെലുങ്കും സിനിമകൾ ഇതിൽ ഉൾപ്പെടുന്നു. കുഞ്ചാക്കോയുടെ ഉദയാസ്റ്റുഡിയോയും നീലാ പ്രൊഡക്ഷൻസും മത്സരബുദ്ധ്യാ പലപ്പോഴുംപ്രവർത്തിച്ചിട്ടുണ്ട്. സുബ്രഹ്മണ്യം ‘ഭക്തകുചേല’ പുറത്തിറക്കിയപ്പോൾ കുഞ്ചാക്കോ ‘കൃഷ്ണകുചേല’ യുമായെത്തി. 

മുരുകഭക്തനായിരുന്ന സുബ്രഹ്മണ്യം നീലാ പ്രൊഡക്സിന്റെ ലോഗോ ആയി  വേൽമുരുകൻ മയിലിനു മുൻപിൽ നിൽക്കുന്ന ചിത്രമാണ്‌ ഉപയോഗിച്ചത്‌. സംസ്ഥാന ഗവണ്മെന്റ് ഏർപ്പെടുത്തിയ അവാർഡ് ആദ്യമായി ലഭിച്ചത് 1969ൽഇറങ്ങിയ ‘കുമാരസംഭവം’ എന്ന പുരാണ ചിത്രത്തിനാണ്. വഞ്ചി പൂവർഫണ്ടിന്റേയും അയ്യപ്പ സേവാ സംഘത്തിന്റേയും പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന സുബ്രഹ്മണ്യം ‘സ്വാമി അയ്യപ്പൻ’ എന്ന ചിത്രത്തിൽ നിന്നും ലഭിച്ച ലാഭവിഹിതമായ 30 ലക്ഷം രൂപ ശബരിമല വികസനത്തിനു വേണ്ടി ചെലവഴിച്ചു. ശബരിമലയിലെ "അയ്യപ്പൻ റോഡ്"  നിർമ്മിച്ചു നൽകിയതും അദ്ദേഹമായിരുന്നു. 

1979 ഒക്റ്റോബർ 4-ന് എഴുപതാം വയസ്സിൽ ശ്രീ സുബ്രഹ്മണ്യം അന്തരിച്ചു.തിരുവനന്തപുരത്തെ ശ്രീകുമാർ,ശ്രീവിശാഖ്,ന്യൂതിയറ്റർ,ശ്രീപദ്മനാഭ,ശ്രീബാല എന്നീ സിനിമാ തിയറ്ററുകൾ ഇദ്ദേഹവും കുടുംബവുംസ്ഥാപിച്ചതാണ്.

അവാർഡുകൾ

പാടാത്ത പൈങ്കിളി,രണ്ടിടങ്ങഴി,കലയും കാമിനിയും,അദ്ധ്യാപിക എന്നീ ചിത്രങ്ങൾക്ക്‌ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 

'കുമാരസംഭവം' മികച്ച ചിത്രം എന്ന നിലയ്ക്കും 'സ്വാമി അയ്യപ്പൻ' കലാമൂല്യവും ജനപ്രിയതയുമുള്ള ഏറ്റവും മികച്ച സിനിമ എന്ന നിലയ്ക്കും കേരള സംസ്ഥാനസിനിമാ പുരസ്കാരം നേടി.