കെ ബി ഗണേഷ് കുമാർ

K B Ganesh kumar
Date of Birth: 
Thursday, 26 May, 1966
ഗണേഷ് കുമാർ

മലയാള ചലച്ചിത്രനടൻ, ടി വി സീരിയൽ അഭിനേതാവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നീ മേഖലകളിൽ പ്രശസ്തനാണ്. 1966 മെയ് 25ന് തിരുവനന്തപുരത്ത് ജനിച്ചു. രാഷ്ട്രീയപ്രവർത്തകനും മുൻ മന്ത്രിയുമായ ബാലകൃഷ്ണപ്പിള്ളയാണ് ഗണേഷ്കുമാറിന്റെ പിതാവ്. 

നിർമ്മാതാവ് ഗാന്ധിമതി ബാലന്റെ കുടുംബസുഹൃത്തായ ശ്രീമാൻ ആർ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ബാലനോട് മകനായ ഗണേഷിനെ ഒരിക്കൽ മൂകാംബിക യാത്രക്ക് കൂട്ടണമെന്ന് പറയുന്നു. മൂകാംബികയായതിനാൽ പിന്നത്തേക്ക് വെക്കണ്ട എന്ന് കരുതി രണ്ടാളും കൂടി അടുത്ത ദിവസങ്ങളിൽത്തന്നെ മൂകാംബികയിൽ പോയി തൊഴുത് തിരികെത്തി. പക്ഷേ നാട്ടിൽ തിരികെയെത്തിയ ഇവരുടെ പ്രസാദവും മറ്റും ഗണേഷന്റെ പെട്ടിയിലകപ്പെടുന്നു.

പിറ്റേദിവസം സംവിധായകൻ കെ ജി ജോർജ്ജുമൊത്ത് ഗാന്ധിമതി ബാലൻ പുതിയ സിനിമയായ ഇരകൾ ചർച്ച ചെയ്യുന്നതിനിടെ ബാലന്റെ ഓഫീസിൽ ഗണേഷ് കുമാർ പ്രസാദം ഏൽപ്പിക്കാനായി എത്തുന്നു. അവിടെ  വെച്ച് ബാലനോട് സംസാരിക്കുന്നതിനിടെ കെ ജി ജോർജ്ജിനെ പരിചയപ്പെടുന്നു. അവിടെ അൽപ്പനേരമൊക്കെ ചിലവഴിച്ച് പ്രസാദമൊക്കെ കൊടുത്ത് തിരികെപ്പോയ - മൊത്തത്തിലൊരു പ്ലേബോയ് സ്റ്റൈലിൽ വന്ന ഗണേഷിനെ നോക്കി കെ ജി ജോർജ്ജ് പറഞ്ഞു. നമ്മുടെ പടത്തിലെ കഥാപാത്രമിവനാ. കാസ്റ്റ് ചെയ്യാൻ പറ്റുമോ ?.  ബാലൻ പറഞ്ഞു ചേട്ടാ, ഇതിന്നയാളുടെ മകനാണ്. അതെനിക്ക് വിഷയമല്ല. എന്റെ കഥാപാത്രത്തിനിവൻ പെർഫെക്റ്റാണ്. അതൊന്ന് സംസാരിച്ച് നോക്കൂ എന്ന് പറഞ്ഞ് ബാലനെയും സുകുമാരനെയും ചട്ടം കെട്ടി. സിനിമയുടെ കാര്യങ്ങൾ പറഞ്ഞപ്പോ വീട്ടിൽ എതിർപ്പായിരുന്നെങ്കിലും ഗണേഷ് കുമാറിന്റെ പിടിവാശിയിൽ സമ്മതമായി. അങ്ങിനെ 1985-ൽ കെ ജി ജോർജ്ജിന്റെ ഇരകൾ എന്ന സിനിമയിൽ നായകനായിക്കൊണ്ടാണ് ഗണേഷ് കുമാറിന്റെ സിനിമാപ്രവേശം. 

മോഹൻലാൽ നായകനായ "ചെപ്പ്" എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ വില്ലൻ വേഷം നിരൂപക പ്രശംസ നേടിയതാണ്. രാക്കുയിലിൻ രാഗസദസ്സിൽ, സംഘം, ഒരു മുത്തശ്ശിക്കഥ, കമ്മീഷണർ.... എന്നിങ്ങനെ നിരവധി സിനിമകളിൽ അദ്ദേഹം ശ്രദ്ധിയ്ക്കപ്പെട്ട വേഷങ്ങൾ ചെയ്തു. സപ്പോർട്ടിംഗ് റോളുകളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും അദ്ദേഹം സിനിമയിൽ നിറഞ്ഞു നിന്നു.  ഏകദേശം ഇരുന്നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1990-കളിലാണ് ഗണേഷ് കുമാർ സിനിമയിൽ സജീവമായിരുന്നത്. 2000-ത്തിന്റെ തുടക്കത്തിൽ അദ്ദേഹം അച്ഛൻ ബാലകൃഷ്ണപ്പിള്ളയുടെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിൽ ഇറങ്ങി. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് എം എൽ എ ആവുകയും മന്ത്രിയാവുകയും ചെയ്തു.

മുഴുവൻസമയ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയതോടെ ഗണേഷ്കുമാർ സെലക്ടീവായിമാത്രം സിനിമകൾ ചെയ്യാൻ തുടങ്ങി. വില്ലൻ വേഷങ്ങളിൽ അഭിനയിക്കുന്നത്  അദ്ദേഹം ഒഴിവാക്കി. തന്റെ രാഷ്ട്രീയ ഇമേജിന് നെഗറ്റീവ് റോളുകൾ മോശമായി ബാധിയ്ക്കും എന്നു കരുതിയാണ് അദ്ദേഹം അങ്ങിനെയുള്ള വേഷങ്ങളിൽ അഭിനയിക്കാതിരുന്നത്. സപ്പോർട്ടിംഗ് റോളുകളിലും,കോമഡി റോളുകളിലുമാണ് അദ്ദേഹം പിന്നീട് അഭിനയിച്ചത്. സിനിമകളോടൊപ്പം ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. 

സൂര്യ ടി വിയിലെ "മാധവം" എന്ന സീരിയലിലെ അഭിനയത്തിന് 2007-ലെ മികച്ച ടെലിവിഷൻ അഭിനേതാവിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് അദ്ദേഹം കരസ്ഥമാക്കി. 2008-ൽ ഫ്രെയിം മീഡിയ ഗാലപ്പ് പോളിൽ മികച്ച നടനുള്ള അവാർഡ്, അമൃത ടി വിയിലെ "അളിയന്മാരും പെങ്ങന്മാരും" സീരിയലിലെ അഭിനയത്തിന് ഗണേഷ് കുമാറിന് ലഭിച്ചു.

ഗണേഷ്കുമാർ വിവാഹിതനായത് 1994 മെയ് 20-നായിരുന്നു. വധു ഡോക്ടർ യാമിനി തങ്കച്ചി. ഗണേഷ് - യാമിനി ദമ്പതികൾക്ക് രണ്ട് കുട്ടികളാണിള്ളത്. ആദിത്യൻ,ദേവരാമൻ. ഗണേഷ്കുമാറും യാമിനി തങ്കച്ചിയും കുറച്ചു വർഷങ്ങൾക്കു ശേഷം വിവാഹമോചിതരായി. പിന്നീട് ഗണേഷ് ഏഷ്യാനെറ്റിൽ ഉദ്യോഗസ്ഥയായ ബിന്ദുനേനോനെ 2014 ജനുവരി 24ന് വിവാഹം കഴിച്ചു.

വെബ്സൈറ്റ്