വാണി ജയറാം

Vani jayaram
Date of Birth: 
Friday, 30 November, 1945
Date of Death: 
Saturday, 4 February, 2023
AttachmentSize
Image icon മാതൃഭൂമി6.03 MB
ആലപിച്ച ഗാനങ്ങൾ: 528

1945 നവംബർ 30 നു തമിഴ് നാട്ടിലെ വെല്ലൂരിൽ ദുരൈസ്വാമി - പദ്മാവതി ദമ്പതികളുടെ ഒൻപത്‌ മക്കളിൽ അഞ്ചാമത്തെ പെൺകുട്ടിയായി ജനനം. ശരിയായ പേരു കലൈവാണി. വാണി എന്നത് വീട്ടിൽ വിളിച്ചിരുന്ന പേരാണ്. സംഗീതജ്ഞയായ അമ്മയിൽ നിന്നും സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അഭ്യസിച്ചു. അഞ്ചാം വയസ്സ് മുതൽ സംഗീത പഠനം തുടങ്ങി. കടലൂർ ശ്രീനിവാസ അയ്യങ്കാർ ആയിരുന്നു ആദ്യ ഗുരു. നാലാം ക്ലാസു വരെ വെല്ലൂരിലാണ് പഠിച്ചു. പിന്നീട് സംഗീത പഠനത്തിനു നല്ലത് മദ്രാസാണെന്ന ഗുരുവിന്റെ ഉപദേശത്തേ തുടർന്ന് അവിടേക്ക് താമസം മാറി. എട്ടു വയസായപ്പോൾ ആകാശവാണി മദിരാശി നിലയത്തിൽ പാടിത്തുടങ്ങി. ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരാണ് കർണാടക സംഗീതത്തിൽ വാണിയുടെ മറ്റു ഗുരുക്കന്മാർ. ക്വീൻ മേരീസ് കോളേജിൽ നിന്നും ബി എ ഇക്കണോമിക്സ്‌ ബിരുദം കരസ്ഥമാക്കി. കോളേജ് വിദ്യാഭ്യാസ സമയത്ത് പാട്ടിനു പുറമേ ഡിബേറ്റ്‌സിനും നാടകത്തിനും ചിത്രരചനയ്ക്കുമെല്ലാം മത്സരിച്ച് സമ്മാനങ്ങൾ നേടിയിരുന്നു. പഠിക്കുന്ന കാലത്തേ ചെന്നൈയിൽ കച്ചേരികൾ ചെയ്തിരുന്നു വിദ്യാഭ്യാസത്തിനു ശേഷം ബാങ്കുദ്യോഗസ്ഥയായി ജോലി നേടി. സെക്കന്തരാബാദിൽ ജോലി നോക്കുന്നതിനിടെ വിവാഹ ശേഷം സിത്താർ വാദകനും സംഗീത പ്രേമിയുമായ ജയറാമിനെ വിവാഹം കഴിച്ചു. വിവാഹ ശേഷം മുംബൈയിലേയ്ക്ക് വാണി താമസം മാറ്റി. ഭർത്താവ് ജയറാമാണ് വാണിയെ ഉസ്താദ് അബ്ദുൾറഹ്‌മാൻ ഖാൻ സാഹിബിനെ പരിചയപ്പെടുത്തിയത്. തുടർന്ന് അവർ ജോലി രാജി വച്ച് ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനൊപ്പം ഒരു വർഷത്തോളം ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു.

പ്രശസ്തിനേടിയ ആദ്യ ഗാനം 1971-ൽ പുറത്തുവന്ന, ഗുഡ്ഡി എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' ആയിരുന്നു. മിയാൻ മൽഹാർ എന്ന രാഗത്തിൽ വസന്ത് ദേശായി സംഗീതം നൽകിയ ഈ ഗാനം അന്ന് ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനാണ് വാണിയെ വസന്ത് ദേശായിക്ക് പരിചയപ്പെടുത്തിയത്. പ്രസ്തുത ഗാനത്തിനു മിയാൻ താൻസെൻ അവാർഡ് ഉൾപ്പടെ അഞ്ചോളം പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. നൗഷാദിനെ പോലുള്ള പ്രഗല്ഭരുടെ ഗാനങ്ങൾ പാടി, അതിൽ ശ്രദ്ധിക്കപ്പെട്ട ഗാനമാ‍ാണൂ, 'പാക്കീസ' എന്ന ചിത്രത്തിലെ “മോരാ സാജൻ സൗതൻ ഘർ ജായെ..”. ഒ.പി. നയ്യാർ, ആർ ഡി ബർമൻ, മദൻ മോഹൻ, ജയ്‌ദേവ്, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, തുടങ്ങിയവരുടെ സംഗീതത്തിലും ഒരുപാടു ഗാനങ്ങൾ ആലപിച്ചു. മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം നിരവധി ഹിറ്റ് ഗാനങ്ങൾ വാണിയുടേതായി പുറത്തു വന്നു.

സ്വപ്നം എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ആ ചിത്രത്തിലെ സൗരയൂഥത്തിൽ വിടർന്നോരു എന്ന ഗാനം മലയാള സിനിമയിലെ എക്കാലത്തേയും പ്രിയപെട്ട ഗാനങ്ങളിൽ ഒന്നാണ്. എം എസ് വിശ്വനാഥൻ, എം ബി ശ്രീനിവാസൻ, ആർ കെ ശേഖർ, അർജുനൻ മാഷ്, ജെറി അമൽദേവ്, ഇളയരാജ, എ ആർ റഹ്മാൻ, ജോൺസൺ എന്നിവർക്കു വേണ്ടി വാണി ഒരു പാട് ഹിറ്റു ഗാനങ്ങൾ ആലപിച്ചു. ആഷാഢമാസം ആത്മാവിൽ മോഹം, ഏതോ ജന്മ കൽ‌പ്പനയിൽ, സീമന്ത രേഖയിൽ, നാദാപുരം പള്ളിയിലെ, തിരുവോണപ്പുലരിതൻ, പകൽ സ്വപ്നത്തിൻ പവനുരുക്കുംതുടങ്ങി ഒട്ടനവധി ഗാനങ്ങൾ മലയാളികൾ എന്നും ചുണ്ടത്തു വച്ചു.

ഒരു നീണ്ട ഇടവേളയ്ക്കും ശേഷം 1983 എന്ന ചിത്രത്തിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ പി ജയചന്ദ്രനൊപ്പം ഓലഞ്ഞാലി കുരുവി എന്ന ഗാനം ആലപിച്ചു കൊണ്ടാണ് വാണി ജയറാം മലയാളത്തിലേക്ക് മടങ്ങി വരുന്നത്. . 19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ അവർ ആലപിചിട്ടുണ്ട്. 1975 ൽ തമിഴ് ചിത്രമായ അപൂർവ്വരാഗത്തിലെ ഏഴുസ്വരങ്ങളുക്കുൾ എന്ന ഗാനത്തിനും, 1980ൽ ശങ്കരാഭരണത്തിലെ ഗാനങ്ങൾക്കും, 1991 സ്വാതി കിരണത്തിലെ ഗാനങ്ങൾക്കും ദേശീയ പുരസ്കാരം നേടി. ഗുജറാത്തി, ഒറിയ, തെലുഗു തമിഴ് അടക്കം സംസ്ഥാന പുരസ്കാരങ്ങളൂം മറ്റുള്ള അനവധി നിരവധി പുരസ്കാരങ്ങളും നേടി. വാണി ജയറാം എഴുതി, സംഗീതം നൽകിയ ഒരു ഹിന്ദുസ്ഥാനി ഭജൻ ആൽബം പുറത്തിറക്കിയിട്ടുണ്ട്. അവരുടെ 30 കവിതകൾ ‘ഒരു കുയിലിൻ കുരൾ കവിതൈ വടിവിൽ’ എന്ന പേരിൽ പുസ്തകമായിട്ടുണ്ട്.